തിരുവന്തപുരം: പ്രതിഷേധത്തിന്റെ ഭാഗമായി ശബരിമലയിൽ പ്രവേശിക്കാതെ മടങ്ങിയ ആലപ്പുഴ അർത്തുങ്കൽ സ്വദേശിനി ലിബി സുപ്രീം കോടതിയിലേക്ക്. തനിക്ക് തന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ പ്രത്യേകിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒന്നുമില്ലെന്നും ലിബി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശബരിമലയിലേക്ക് ചാടിക്കയറിപ്പോയത് രഹസ്യമായിട്ടല്ല; സുപ്രീം കോടതിയെ സമീപിക്കാൻ തന്നെയാണ് എൻറെ തീരുമാനം.
പത്തനംതിട്ടയിൽ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് സംഘപരിവാർ പോലീസിനെ നോക്കുകുത്തിയാക്കി കൊണ്ട് അഴിഞാടിക്കൊണ്ടിരുന്നത് മാധ്യമങ്ങളിലൂടെ കേരളത്തിലെ ജനങ്ങൾ കണ്ടതാണ് ശ്രീമതിടീച്ചർ കണ്ടില്ലേ എന്നറിയില്ല. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കും എന്നു പലതവണ പ്രസ്താവന ഇറക്കിയതും ആരും കാണാതിരിക്കാൻ വഴിയില്ല.
ഞാൻ രഹസ്യമായിട്ടല്ല പോയത് രാത്രി പുറപ്പെട്ടപ്പോൾ ചേർത്തല സ്റ്റേഷനിലും പിന്നീട് അങ്ങോട്ടുള്ള മിക്കവാറും എല്ലാസ്റ്റേഷനിലും സുരക്ഷ ആവശ്യപ്പെട്ട് രേഖാമൂലം തന്നെ പരാതികൊടുത്തിരുന്നു . അവർ ചെങ്ങന്നൂർ വരെ സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു. ചങ്ങനാശേരിയിൽ എനികെതിരെയുണ്ടായ ഭീഷണിയിൽ പോലീസ് അന്വേഷണം നടത്തുകയും എന്നെ സുരക്ഷിതമായി ചെങ്ങന്നൂരിൽ എത്തിക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതി ഉൾപ്പെടെ സർക്കാരിനോട് സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്ന് വിശദീകരണവും ആവശ്യപ്പെട്ടതാണ്. സർക്കാരിന് പാരവെക്കാനാണോ എന്ന ടീച്ചറുടെ ചോദ്യത്തിന് വാസ്തവത്തിൽ മറുപടിപോലും അർഹിക്കുന്നില്ല. കുറച്ചുകഴിഞ്ഞുപോണോ എപ്പോൾ പോണം എന്ന് ആരാണ് തീരുമാനിക്കേണ്ടത് ? ഇപ്പോൾ 144 പ്രഖ്യാപിച്ചിട്ടുപോലും പൊലീസിൻറെ നിയന്ത്രണത്തിലല്ല കാര്യങ്ങൾ എന്ന് ടീച്ചറിന് ഇപ്പോഴും മനസിലായിട്ടില്ലേ?
ഞാൻ ഒരു നിയമ ലംഘനവും നടത്തിയിട്ടില്ല ടീച്ചർ ഉൾപ്പെടെയുള്ളവർ ഈവിഷയത്തിൽ ഇറക്കിയ മുൻപ്രസ്താവനകളും ആരും മർന്നുപോയിട്ടില്ല.
സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പോയ എൻറെ വീട്ടിലേക്കും ഓഫീസിലേക്കും ബിജെപി മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. ഓഫീസ് ഒഴിയണമെന്ന് ഉടമയും ആവശ്യപ്പെട്ടിട്ടുണ്ട് എങ്ങിനെയുണ്ട് കേരളത്തിലെ നിയമ പരിപാലനം?
എന്തയാലും ഞാൻ സുപ്രീംകോടതിയിൽ കേസ് ഫയൽചെയ്യാൻ തന്നെയാണ് തീരുമാനം. ആർക്കും എങ്ങിനെയും വ്യാഖ്യാനിക്കാം. എനിക്ക് എൻറെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. എനിക്ക് ഇതിൽ പ്രത്യേകിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒന്നുമില്ല. ഞാൻ ഭാവിയിൽ ഒരു പഞ്ചായത്തിലേക്കോ പാര്ലമെന്റിലെക്കോ മത്സരിക്കാനും പരിപാടിയിട്ടിട്ടില്ല, എല്ലാവരെയും പോലെ ഉപ്പിനും മുളകിനുമൊക്കെ ടാക്സ് കൊടുക്കുന്ന ഒരു സാധാരണ പൗരി എന്ന നിലയിലുള്ള എൻറെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്, അതുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാൻ തന്നെയാണ് എൻറെ തീരുമാനം.