തിരുവനന്തപുരം: ശബരിമലയിൽ നടന്നത് വലിയ വർഗീയ കലാപത്തിനുള്ള ശ്രമമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞത് കൊണ്ടാണ് താൻ ഇടപെട്ടത്. ശബരിമലയിൽ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്‌ടിവിസ്‌റ്റുകളായ യുവതികൾ പമ്പയിൽ നിന്നും നടപന്തലിൽ എത്തുന്നത് വരെ രണ്ടേകാൽ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങൾ ഇല്ലായിരുന്നുവെന്നത് ചില അന്തർധാരകളുടെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അവർ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘർഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാൻ നോക്കുന്നവർക്ക് ഒപ്പം നിൽക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.