mullappally

തിരുവനന്തപുരം: ശബരിമലയിൽ യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കിയതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നു കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.

റോമാ സമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ചു രസിച്ച നീറോ ചക്രവർത്തിയെപ്പോലെയാണ് മുഖ്യമന്ത്രി. അദ്ദേഹം കുടുംബസമേതം ഗൾഫ് രാജ്യങ്ങളിൽ വിനോദയാത്ര നടത്തുകയാണ്. ജാഗ്രതയുള്ള ഭരണാധികാരിയെപ്പോലെ പ്രവർത്തിക്കാൻ മുഖ്യമന്ത്രിക്കു കഴിയുന്നില്ല. തികച്ചും അസമയത്താണ് അദ്ദേഹത്തിന്റെ ഗൾഫ് പര്യടനമെന്നു മുല്ലപ്പള്ളി പറഞ്ഞു.

ശബരിമലയെ മറ്റൊരു അയോധ്യയാക്കാനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതെന്ന യാഥാർത്ഥ്യവും നാം തിരിച്ചറിയണം. പൊലീസിനെയും പട്ടാളത്തെയും വച്ച് വിശ്വാസത്തെ തച്ചുടയ്ക്കാൻ നോക്കരുത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ സർക്കാരും പോലീസും കിണഞ്ഞു ശ്രമിക്കുകയാണ്. ഇതു തീക്കളിയാണ്. ഇനിയും പിടിവാശി വെടിഞ്ഞ് സർക്കാർ പ്രശ്നപരിഹാരത്തിനു ശ്രമിക്കണം. അല്ലെങ്കിൽ സംഭവിക്കാൻ പോകുന്നത് ദുരന്തം തന്നെയായിരിക്കും. ചരിത്രത്തോടും കാലത്തോടും മുഖ്യമന്ത്രി കയ്യും കെട്ടിനിന്ന് കണക്കു പറയേണ്ടി വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോൺഗ്രസ് അവസാനശ്വാസംവരെ വിശ്വാസികൾക്കൊപ്പം നിലയുറപ്പിക്കും. മഹാത്മഗാന്ധിയും പണ്ഡിറ്റ് ജവഹർ ലാൽ നെഹ്രുവും സ്വീകരിച്ച നിലപാടാണിത്. ഇതല്ലാതെ മറ്റൊരു മാർഗവും കോൺഗ്രിസിന്റെ മുന്നിലില്ല. ശബരിമലയിൽ സമാധാനം പുലരാനും വിശ്വാസം സംരക്ഷിക്കാനുമുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് എല്ലാ സമാധാനസ്‌നേഹികളും പിന്തുണ നൽകണമെന്നും മുല്ലപ്പള്ളി അഭ്യർത്ഥിച്ചു.