തിരുവനന്തപുരം: വിവേകശൂന്യമായ മന്ത്രിസഭ അധികാരത്തിലുണ്ടായാൽ എന്തൊക്കെ സംഭവിക്കാമെന്നതിന് തെളിവാണ് ശബരിമലയിലെ സംഭവവികാസങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയത വളർത്താൻ ശ്രമിച്ചെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പൊലീസിന്റെ ഹെൽമറ്റും ജാക്കറ്റും ധരിപ്പിച്ച് യുവതിയെ സന്നിധാനത്തെത്തിച്ചത് മാപ്പർഹിക്കാത്ത തെറ്റാണ്. കേരള പൊലീസ് നിയമം ലംഘിച്ച ഐ.ജി ശ്രീജിത്തിനെതിരെ കേസെടുക്കണം.
ബി.ജെ.പിയെ വളർത്തി ജനാധിപത്യമതേതര ശക്തികളെ തളർക്കാമെന്നും അത് തിരഞ്ഞെടുപ്പിൽ ഗുണമാകുമെന്നുമുള്ള കുടില രാഷ്ട്രീയ തന്ത്രമാണ് സി.പി.എമ്മിന്റേത്. ഇത് തീക്കളിയാണെന്ന് താൻ പറഞ്ഞത് സംഭവിച്ചു. എല്ലാവരെയും ഒന്നുപോലെ കാണേണ്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ, അല്ലാതെ പാർട്ടി സെക്രട്ടറിയല്ല. സംസ്ഥാന സർക്കാർ ഭക്തജനങ്ങളോട് വാശി തീർക്കുന്നത് പോലെയാണ്. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് കമാൻഡോ ഓപ്പറേഷനാണോ? അതാണോ സുപ്രിംകോടതി വിധി? വിശ്വാസികളെയാണോ സർക്കാർ സന്നിധാനത്തെത്തിച്ചത്?
സംസ്ഥാനത്ത് ഒരു പൊരി വീണാൽ പൊട്ടിത്തെറിക്കാവുന്ന അവസ്ഥയാണ് മൂന്നുനാല് ദിവസമായുള്ളത്. ഇതിനെ തണുപ്പിക്കാനാണ് ഉത്തരവാദിത്വമുള്ള ഭരണകൂടം ശ്രമിക്കേണ്ടത്. എന്നാൽ ആളിക്കത്തിക്കുന്ന സമീപനമാണ് സർക്കാരിന്റേത്. തുടക്കം മുതൽ പ്രശ്നം വഷളാക്കാനായിരുന്നു ശ്രമം. നട തുറക്കുന്നതിന് രണ്ട് ദിവസം മുമ്പേ നിലയ്ക്കലും പമ്പയും സംഘർഷഭരിതമായിട്ടും നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
സംഘപരിവാർ ശക്തികൾ നിലയ്ക്കലിലും പമ്പയിലും വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തുകയും മാദ്ധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്തപ്പോൾ സർക്കാർ കാഴ്ചക്കാരായി നിന്നു. കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയായപ്പോഴാണ് ശക്തമായ പൊലീസ് സേനയെ രംഗത്തിറക്കിയത്. ഏറ്രവുമൊടുവിൽ സ്ഥിതി സങ്കീർണ്ണമായി നിൽക്കെ യുവതികളെ പൊലീസ് ഒളിച്ച് സന്നിധാനത്തെത്തിച്ച് വീണ്ടും വഷളാക്കി. ഇത്രയും സ്ഫോടനാത്മകമായ സാഹചര്യമുണ്ടാകുമ്പോൾ മുഖ്യമന്ത്രി വിദേശത്ത് പോകണമായിരുന്നോ? ആക്ടിവിസ്റ്റുകൾ മല കയറിയതെന്തിന്?
ബി.ജെ.പിയും ആർ.എസ്.എസും പ്രശ്നം ആളിക്കത്തിച്ച് വർഗീയധ്രുവീകരണത്തിന് ശ്രമിക്കുമ്പോൾ ഇടതുസർക്കാർ എല്ലാ സഹായവും ചെയ്യുകയാണ്. ശബരിമല പ്രതിസന്ധി തരണം ചെയ്യാൻ നിയമനിർമ്മാണത്തിന് കേന്ദ്രസർക്കാർ തയാറുണ്ടോ? പ്രധാനമന്ത്രിക്ക് എന്താണ് പറയാനുള്ളത്. യു.ഡി.എഫ് ആയിരുന്നു ഇവിടെ അധികാരത്തിലെങ്കിൽ പ്രശ്നം പ്രതിസന്ധിയില്ലാതെ പരിഹരിക്കുമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.