banana
ഏത്തക്കാ വില ഇടിഞ്ഞു

കൊച്ചി: ഏത്തക്കായുടെ വില കുത്തനെ താഴ്ന്നതോടെ വാഴകർഷകരുടെ നിലനിൽപ് തന്നെ അപകടത്തിലായി. പ്രളയം വന്നതോടെ പ്രതിസന്ധിയിലായ കർഷകർക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് ഏത്തക്കായുടെ വിലയിടിവ്. രണ്ടു മാസക്കാലയളവിൽ പകുതിയോളമാണ് വില താഴ്ന്നത്.

ഏത്തപ്പഴത്തിന് പരമാവധി 35 രൂപയാണ് വിപണിയിലെ വില. ഏത്തക്കായ്ക്ക് 25 രൂപയും. ഇത് വിൽക്കുന്ന വിലയാണ്. കർഷകന് കിട്ടുന്നത് 20-25 രൂപ മാത്രമാണ്.

സാധാരണ ഒരു കുലയ്ക്ക് ശരാശരി ആറു കിലോ തൂക്കം വരും. ഇതിന് കർഷകനു കിട്ടുന്നതാകട്ടെ 150 രൂപയും.

ഒരു വാഴയ്ക്ക് പരിപാലനവും വളവും ഉൾപ്പെടെ 150 രൂപയെങ്കിലും ചെലവു വരുമ്പോഴാണ് ഈ വില ലഭിക്കുന്നത്. കിലോക്ക് 35 രൂപ എങ്കിലും കിട്ടിയാലെ പിടിച്ചു നിൽക്കാനാകുകയുള്ളൂവെന്ന് കർഷകർ പറയുന്നു.

വയനാട്, തൃശൂർ മേഖലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വൻതോതിൽ വരവ് തുടങ്ങിയതോടെയാണ് ഏത്തക്കായുടെ വില ക്രമാതീതമായി ഇടിഞ്ഞത്. പ്രളയത്തിൽ വെള്ളത്തിലായ ഒട്ടനവധി കർഷകരെ വലിയ കഷ്ടത്തിലാക്കിയിരിക്കുകയാണ് വിലയിടിവ്.

വലിയ തോട്ടങ്ങളിൽ നിന്ന് ഇടനിലക്കാർ വിളവ് ഒന്നിച്ചെടുക്കുന്നതും വിലയിടിവിന് കാരണമായിട്ടുണ്ട്. പലരും തോട്ടങ്ങൾ മൊത്തമായെടുത്ത് കർഷകരെ വൻതോതിൽ ചൂഷണം ചെയ്യുന്നുണ്ടത്രെ.

എന്നാൽ ഏത്തക്കായുടെ മറ്റ് ഉത്പന്നങ്ങൾക്ക് വിലയിടിവ് ഒട്ടും ബാധകമായിട്ടില്ലതാനും. ചിപ്സ് കമ്പനികൾ ഏത്തക്കാ തോട്ടങ്ങളിൽ നിന്ന് വിപണി വിലയെക്കാളും വളരെ താഴ്ത്തിയാണ് വാങ്ങുന്നത്. ഇതിലൂടെ കമ്പനികൾ വൻ ലാഭം കൊയ്യുമ്പോൾ കർഷകർ കനത്ത നഷ്ടമാണ് നേരിടുന്നത്.

അതേസമയം പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് പലർക്കും ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലത്രെ. പലരും അപേക്ഷകൾ നല്കി കാത്തിക്കുകയാണ്.

ചിപ്സ് കമ്പനികൾ പോലുള്ള വൻകിടക്കാർ മൊത്തമായി തോട്ടങ്ങൾ എടുക്കുന്നതുകൊണ്ട് കർഷകർക്ക് ഏറ്റവും കുറഞ്ഞ വില ലഭിക്കുന്ന അവസ്ഥയുണ്ട്. ഇതിന് മാറ്റമുണ്ടാകണം. ഹോർട്ടകോർപ്പ് പോലുള്ള് സർക്കാർ സംവിധാനങ്ങൾ വിപണിയിൽ ഇ‌ടപെട്ട് കർഷകർക്ക് താങ്ങാകണം. പണിക്കൂലി, വളത്തിന്റെ വില എന്നിവ വളരെ ഉയർന്ന സാഹചര്യത്തിൽ കർഷകരുടെ നിലനിൽപ് തന്നെ അപകടത്തിലാകുന്ന നിലയിലാണ്.

കർഷകൻ

ബേസിൽ പോൾ

വിലയിടിവ്: കാരണങ്ങൾ

വൻകിട കമ്പനികൾ തോട്ടങ്ങൾ മൊത്തമായി എടുക്കുന്നു

തമിഴ്നാട്ടിൽ നിന്ന് വൻതോതിൽ ഏത്തക്കാ വരുന്നു

പഴം പൊരിക്കും ചിപ്സിനും തീവില

പച്ചക്കായക്കും ഏത്തപ്പഴത്തിനും വിലയില്ലെങ്കിലും ചിപ്സിനും പഴംപൊരിക്കും വിലയിൽ ഒരു കുറവുമില്ല. നാട്ടിൻ പുറങ്ങളിൽ പഴംപൊരിക്ക് ഒരെണ്ണത്തിന് 10 രൂപയാണെങ്കിൽ നഗരങ്ങളിൽ ഒരെണ്ണത്തിന് പതിനഞ്ച് രൂപ വരെയെത്തും. ഒരു കിലോ ഏത്തപ്പഴത്തിൽ നിന്ന് കുറഞ്ഞത് 15 പഴംപൊരിയെങ്കിലും ഉണ്ടാക്കാം. ചിപ്സിനും തീവില തന്നെ. എന്നാൽ കർഷകർക്ക് ഇതിന്റെ ഗുണം ഒരിക്കലും ലഭിക്കാറില്ല.