കാസർകോട്: മഞ്ചേശ്വരം എം.എൽ.എയും മുസ്ലീംലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ പി.ബി.അബ്ദുൾ റസാഖ് അന്തരിച്ചു. 63 വയസായിരുന്നു. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. മൂന്ന് ദിവസമായി പനിയെ തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഇന്ന് രാവിലെ എട്ടുമണിയോടെ മൃതദേഹം നായൻമാർമൂലയിലെ വീട്ടിലേക്ക് എത്തിച്ചു. രണ്ട് തവണയാണ് അദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് നിയമസഭയിലെത്തിയത്. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പുവിനെ 5828വോട്ടിന് പരാജയപ്പെടുത്തിയാണ് അബ്ദുൾ റസാഖ് ആദ്യം നിയമസഭയിലെത്തിയത്. പിന്നീട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ കേവലം 89 വോട്ടുകൾക്ക് ബി.ജെ.പിയിലെ കെ.സുരേന്ദ്രനെ പരാജയപ്പെടുത്തി രണ്ടാമതും നിയമസഭാംഗമായി.
കാസർകോട് ജില്ലാ പഞ്ചായത്ത് അംഗമായും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും മൂന്ന് മാസക്കാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. മുസ്ലീംലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം, കാസർകോട് സംയുക്ത ജമാഅത്ത് ആക്ടിംഗ് പ്രസിഡന്റ്, നെല്ലിക്കട്ട, നീർച്ചാൽ ജമാഅത്തുകളുടെ പ്രസിഡന്റ്, ആലംപാടി നൂറുൽ ഇസ്ലാമിക്ക് യത്തീംഖാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു വന്നിരുന്നു. രണ്ടുതവണയും മഞ്ചേശ്വരം മണ്ഡലത്തിലേക്ക് ലീഗ് നേതൃത്വം പരിഗണിച്ചതും ഇദ്ദേഹത്തിന്റെ ജനപിന്തുണ തിരിച്ചറിഞ്ഞത് കൊണ്ടായിരുന്നു.
ചെങ്കളയിലെ പടിഞ്ഞാർമൂല ബീരാൻ മൊയ്തീൻഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സഫിയ മക്കൾ: സായിറ റസാഖ്, ഷഫീഖ് റസാഖ്, ഷൈല റസാഖ്, ഷൈമ റസാഖ്. മരുമക്കൾ: ആബിദ് കാഞ്ഞങ്ങാട് , അഫ്രീന , നിയാസ് ബെവിഞ്ച, ദിൽഷാദ് പള്ളിക്കര. സഹോദരങ്ങൾ: അബ്ദുള്ള, അബ്ദുൽ റഹ്മാൻ, അഹമ്മദ്, പരേതരായ മുഹമ്മദ് , അബൂബക്കർ, മുത്തലിബ്.
അന്തരിച്ച പി.ബി അബ്ദുൽ റസാഖിന്റെ ഖബറടക്കം വൈകിട്ട് ആറ് മണിയോടെ കാസർകോട് ആലംബാടി ഖിള്ർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഉച്ചക്ക് 12 മണി മുതൽ 1.30 വരെ ഉപ്പളയിൽ മുസ്ലിം ലീഗ് ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. എം.എൽ.എ യുടെ നിര്യാണത്തെ തുടർന്ന് മഞ്ചേശ്വരം നയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.