കൊച്ചി: ദിലീപിനെതിരെ അമ്മ നേതൃത്വം തന്നെ പൊലീസിന് മൊഴി നൽകിയിരുന്നുവെന്ന് സാധൂകരിക്കപ്പെടുന്ന കൂടുതൽ തെളിവുകൾ പുറത്ത്. തന്റെ അവസരങ്ങൾ ദിലീപ് നിഷേധിക്കുന്നുവെന്ന് ആക്രണത്തിനിരയായ നടി പരാതിപ്പെട്ടിരുന്നെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു . കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പൊലീസിന് നൽകിയ മൊഴിയിലാണ് ഇടവേളയുടെ വെളിപ്പെടുത്തൽ.
നടിയുടെ പരാതിയിൽ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നതായും, ദിലീപിനോട് ചോദിച്ചപ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ എന്തിനാണ് ഇടപെടുന്നതെന്ന മറുപടിയാണ് ലഭിച്ചതെന്നുമായിരുന്നു പ്രതികരണമെന്ന് ഇടവേളബാബു മൊഴിയിൽ പറയുന്നു.
ഇരയായ നടിയും കാവ്യാ മാധവനും തമ്മിൽ സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് വഴക്കുണ്ടായി. ഇതേത്തുടർന്ന് ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. നടൻ സിദ്ദിഖ് പ്രശ്‌നത്തിൽ ഇടപെട്ട് സംസാരിച്ചിരുന്നു. അതിനുശേഷം ഇരയായ നടിയും കാവ്യയും തമ്മിൽ സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബു നൽകിയ മൊഴിയിൽ പറയുന്നു.
ഏതൊക്കെ സിനിമയിൽ നിന്നാണ് ദിലീപ് ഒഴിവാക്കിയതെന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങൾ സംഘടന ചർച്ചചെയ്‌തിട്ടില്ല. താരങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പരാതികൾ സംഘടനയിൽ വരാറുണ്ട്. അതാത് സമയത്ത് പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കുന്നതിനാൽ രേഖയായി സൂക്ഷിക്കാറില്ലെന്നും ഇടവേള ബാബുവിന്റെ മൊഴിയിലുണ്ട്.