arjun-me-too

തമിഴ് സൂപ്പർ താരം അർജുനെതിരെയും മീ ടൂ ആരോപണം. യുവനടി ശ്രുതി ഹരിഹരനാണ് അർജുനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അരുൺ വൈദ്യനാഥൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ലൊക്കേഷനിൽ അൻപതോളം വരുന്ന ക്രൂ മെമ്പേഴ്‌സിന് മുന്നിൽ വച്ചാണ് അർജുൻ തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് ശ്രുതി ഫേസ്ബുക്കിൽ കുറിച്ചു.

നടിയുടെ ഫേസ്ബുക്ക് പോസ്‌റ്റിൽ നിന്ന്:

'അർജുൻ സർജ നായകനായ ദ്വിഭാഷാ ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടു വളർന്ന ഒരാളെന്ന നിലയിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാനുള്ള അവസരത്തിൽ ഞാൻ വളരെയധികം ആവേശഭരിതയായിരുന്നു. ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായാണ് ഞാൻ അഭിനയിക്കുന്നത്. ഒരു ദിവസം ഞങ്ങൾക്കൊരു പ്രണയരംഗം ചിത്രീകരിക്കണമായിരുന്നു.

ചെറിയൊരു സംഭാഷണത്തിനുശേഷം ഞങ്ങൾ ആലിഗനം ചെയ്യുന്ന രംഗമായിരുന്നു അത്. റിഹേഴ്‌സലിന്റെ സമയത്ത് ഡയലോഗ് പറഞ്ഞ് അർജുൻ ആലിംഗനം ചെയ്‌തു. മുൻകൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെയാണ് അദ്ദേഹം അതു ചെയ്‌തത്. എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേർത്ത് പിടിച്ച്, ഇതുപോലെ ചെയ്യുന്നത് നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാൻ ഭയപ്പെട്ടുപോയി.

സിനിമയിൽ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതിനോട് പൂർണ യോജിപ്പുള്ള വ്യക്തിയാണ് ഞാൻ. പക്ഷേ, ഇക്കാര്യം തീർത്തും തെറ്റായി തോന്നി. അദ്ദേഹത്തിന്റെ ഉദ്ദേശം പ്രൊഫഷണലായിരിക്കാം. എന്നാൽ അദ്ദേഹം ചെയ്‌തത് ഞാൻ വെറുത്തു. അപ്പോഴെന്തു പറയണം എന്നറിയാതെ എനിക്ക് ദേഷ്യം വന്നു.

ചിത്രത്തിന്റെ സംവിധായകന് എന്റെ അസ്വസ്ഥത മനസിലായി. റിഹേഴ്‌സലുകൾക്ക് താൽപര്യമില്ലെന്നും നേരെ ടേക്ക് പോകാമെന്നും ഡയറക്ഷൻ ഡിപ്പാർട്‌മെന്റിനെ ഞാൻ അറിയിച്ചു. എന്റെ മേയ്‌ക്കപ്പ് ടീമിനോടും ഈ സംഭവം ഞാൻ പങ്കു വച്ചു.ചുരുങ്ങിയത് അൻപതോളം പേരടങ്ങുന്ന ഷൂട്ടിങ് സംഘത്തിനു മുൻപിലാണ് ഇതു സംഭവിച്ചത്. എന്റെ ജോലിസ്ഥലത്താണ് ഇതു സംഭവിച്ചത്. അദ്ദേഹത്തിന്റെ പ്രൊഫഷണലല്ലാത്ത സമീപനത്തോട് സഹിഷ്‌ണുത വച്ചുപുലർത്തുന്നതിനെക്കാളും ഒഴിഞ്ഞുമാറാൻ ഞാൻ ആഗ്രഹിച്ചു. കരാർ ഒപ്പിട്ടിട്ടുള്ളതിനാൽ ചെയ്യേണ്ട ജോലി പൂർത്തീകരിക്കണമായിരുന്നു. ചിത്രീകരണത്തിനിടയിൽ അദ്ദേഹം പറഞ്ഞ കുത്തുവാക്കുകൾ എന്റെ തൊഴിൽ അന്തരീക്ഷത്തെ അസഹ്യമാക്കി. ഷൂട്ടിന് ശേഷം അദ്ദേഹത്തെ കാണാനുള്ള ക്ഷണങ്ങൾ എന്നെ നടുക്കി.

സിനിമയുടെ ചിത്രീകരണത്തെ ബാധിക്കാതിരിക്കുന്നതിനായി അദ്ദേഹത്തിന്റെ പ്രവർത്തികളെ അവഗണിക്കാൻ ഞാൻ ശ്രമിച്ചത് ഓർത്തുപോകുന്നു. അദ്ദേഹം ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും, അദ്ദേഹത്തിന്റെ പ്രവൃത്തികൾ അവസാനിപ്പിക്കാതെ തുടരുന്നതിൽ അമ്പരന്നിട്ടും, ഞാൻ സൗഹാർദപൂർണമായ അകലം പാലിച്ചു'- ശ്രുതി പറയുന്നു.