muraleedharan

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയുടെ മറവിൽ വിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് പ്രചരണകമ്മിറ്റി അദ്ധ്യക്ഷൻ കെ. മുരളീധരൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ശബരിമലയിൽ നട തുറന്നതിന് ശേഷമുള്ള സർക്കാരിന്റെ നടപടികൾ വിശ്വാസത്തെ തകർക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനുമുള്ള ഗൂഢശ്രമങ്ങളാണ്. യുവതികളെ കയറ്റിയേ തീരൂ എന്ന തീരുമാനത്തിലാണ് സി.പി.എം. ചോദിച്ചു വാങ്ങിയ വിധി തെറ്റായി നടപ്പാക്കിയതിനുള്ള തെളിവാണിത്. നെയ്‌തേങ്ങയ്ക്ക് പകരം ഓറഞ്ചും പേരക്കയും നിറച്ച് മല കയറാൻ ശ്രമിച്ച രഹന ഫാത്തിമ ഇരുമുടിക്കെട്ടിനെ അപമാനിച്ചിരിക്കുകയാണ്. യുവതികളെ ശബരിമലയിൽ കയറ്റാൻ കടകംപള്ളി സുരേന്ദ്രനെയും സുന്നി സ്ത്രീകളെ പള്ളിയിൽ കയറ്റാൻ കെ.ടി. ജലീലിനെയും കൂട്ടുപിടിച്ച് പിണറായി വിജയൻ വിശ്വാസങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസുകളിൽ ഇനി പ്രതിയാവാൻ അയ്യപ്പൻ മാത്രമാണ് ബാക്കി.

ബി.ജെ.പി മനസുവച്ചാൽ തീർക്കാവുന്ന പ്രശ്നമാണ് ഇപ്പോഴത്തേത്. പക്ഷേ പ്രശ്നം രാഷ്ട്രീയവത്കരിച്ച് വോട്ട് നേടാനാണ് അവരുടെ ശ്രമം. പ്രളയത്തിൽ ബാക്കിയായ കേരളത്തിന് കൂടി തീയിട്ടിട്ടാണോ പിണറായി വിജയൻ നവകേരളം നിർമ്മിക്കാൻ പോകുന്നത്? വിദേശരാജ്യങ്ങളിൽ അടിക്കടി സന്ദർശിച്ചിട്ട് എന്തുകിട്ടി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വീഴ്ചകൾ മറച്ചുവയ്ക്കാനാണ് സർക്കാർ കേരളത്തെ കലാപഭൂമിയാക്കുന്നത് എന്നും മുരളീധരൻ കുറ്റപ്പെടുത്തി.