തിരുവനന്തപുരം : സരിതാ നായരുടെ പരാതിയിൽ ഉമ്മൻചാണ്ടിയ്‌ക്കും കെ.സി വേണുഗോപാൽ എം.പിയ്‌ക്കുമെതിരെ പീഡനക്കേസെടുത്തു. പ്രകൃതിവിരുദ്ധ പീഡനം അടക്കമുളള കുറ്റങ്ങൾ ചുമത്തിയാണ് ക്രൈബ്രാഞ്ച് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്‌തത്. കെ.സി.വേണുഗോപാലും പ്രതിയാണ്. രണ്ടാഴ്‌ചമുമ്പ് സരിത പൊലീസിന് പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. ഉമ്മൻചാണ്ടിക്കെതിരെ 377ആം വകുപ്പും കെ.സിവേണുഗോപാലിനെതിരെ 376ആം വകുപ്പും ചുമത്തിയിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രിമാരും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ സരിത പിണറായി വിജയന് നൽകിയ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുകയും സരിതയുടെ മൊഴിയും രേഖപ്പെടുത്തുകയും ചെയ്തു. പക്ഷെ ഒരു പരാതിയിൽ നിരവധിപ്പേർക്കെതിരെ ബലാൽസംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന മുൻ ഡി.ജി.പി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ്പും നിലപാടെടുത്തു. ഇതോയെയാണ് ആരോപണവിധേയർക്കെതിരെ കേസെടുക്കാനുള്ള സർക്കാർ നീക്കം വഴി മുട്ടിയത്.
എന്നാൽ പ്രത്യേകം പ്രത്യേകം പരാതികളിൽ കേസെടുക്കുന്നതിൽ നിയമ തടസമില്ലെന്നാണ് പൊലീസിന് ലഭിച്ച പുതിയ നിയമോപദേശം. ഇതിന് പിന്നാലെ സരിത ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിക്കുകയായിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പുതിയ രണ്ട് പരാതികളാണ് ഇപ്പോഴത്തെ അന്വേഷണ തലവാനായ എഡിജിപി അനിൽ കാന്തിന് രണ്ടാഴ്ച മുമ്പ് നൽകിയത്. നേരത്തെ പരാതിയിൽ പറഞ്ഞിരുന്ന ആര്യാടൻ മുഹമ്മദ്, എപി അനിൽ കുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം നസറുള്ള, കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യം, ബഷീർ അലി തങ്ങൾ എന്നിവർക്കെതിരെ പ്രത്യേകം പരാതികൾ വൈകാതെ പൊലീസിൽ നൽകുമെന്നാണ് വിവരം.