ഒക്ടോബറിന്റെ മറ്റൊരു പേരാണ് പിങ്ക് മാസം. ഒക്ടോബർ 22 'പിങ്ക് റിബൺ ഡേ" എന്നാണ് അറിയപ്പെടുന്നത്. പിങ്ക് നിറമുള്ള റിബൺ കൊണ്ട് പിന്നിക്കെട്ടിയ മുടിയുള്ള ഒരു പെൺകുട്ടിയുടെ ഓർമ്മയുമായ് ഒരു മാസം.അതെ! പെൺകുട്ടികളോട് ഒരുപാട് കാര്യങ്ങൾ പറയുന്ന മാസമാണ് ഒക്ടോബർ. സ്തനാർബുദ ബോധന മാസം. സ്തനാർബുദം എന്ന രോഗത്തെ പിങ്കുനിറം കൊണ്ട് പ്രതീകവത്ക്കരിച്ച് ഒരു കളർ കോഡ് ബോധനം.
പ്രപഞ്ചത്തിന്റെ ആധാരശിലയാണ് സ്ത്രീ. ഉർവരതയുടെ പ്രതീകം. മണ്ണ് അതിന്റെ സർഗശേഷി പ്രകടമാക്കുന്നത് ഹരിത പ്രകൃതിയുടെ സ്ത്രൈണ ഭാവത്തിലൂടെയാണ്. പരാശക്തിയും സ്ത്രീതന്നെയാണ്. ജനനി !
സ്ത്രൈണതയുടെയും മാതൃത്വത്തിന്റെയും പ്രതീകങ്ങളാണ് സ്ത്രീകളുടെ സ്തനങ്ങൾ. ആശ്രയത്തിന്റെയും കാരുണ്യത്തിന്റെയും ഉദാത്ത ഭാവമാണ് ഈ ക്ഷീര ഗ്രന്ഥികൾക്കുള്ളത്. 'അമ്മ" എന്ന പവിത്ര പരിവേശം സ്ത്രീയ്ക്ക് സമ്മാനിക്കുന്നതും ഇതു തന്നെ.
യൗവനത്തിന്റെ വസന്തസ്പർശം ഒരു പെൺകുട്ടിയുടെ അംഗലാവണ്യത്തിനു മാറ്റുക്കൂട്ടുമ്പോൾ അതിന്റെ പിന്നിലെ ലളിതമായ ശാസ്ത്രതത്വം നാം ഓർക്കാറില്ല. താരുണ്യത്തിന്റെ തരളിത ഭാവനത്തിനു പിന്നിൽ പ്രവർത്തിക്കുന്ന അനേകം രാസപദാർത്ഥങ്ങളുണ്ട്. പുഷ്ടിയുടെ സന്ദേശവാഹകരായ ഈ ഹോർമോണുകൾ ഒരു പെൺകുട്ടിയ്ക്ക് ഉത്തമ സ്ത്രീലക്ഷണങ്ങൾ സമ്മാനിക്കുന്നു.
പ്രൊലാക്ടിൻ, ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ, കോർട്ടിസോൾ, ഇൻസുലിൻ, തൈറോയ്ഡ് ഹോർമോൺ തുടങ്ങിയവയൊക്കെ അംഗനയുടെ അംഗലാവണ്യത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവ സ്തന വളർച്ചയെ സ്വാധീനിക്കുന്നുണ്ട്.
നിർഭാഗ്യവശാൽ, സ്ത്രീത്വത്തിന്റെ ഉദാത്ത പ്രതീകമായ ഈ അവയവത്തിൽ തന്നെയാണ് പ്രകൃതി ക്രൂരമായ വികൃതി കാണിക്കുന്നത്. ഇന്ന് സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അർബുദം സ്തനാർബുദമാണ്. ഒരു സ്ത്രീയുടെ സൗന്ദര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും കുടുംബബന്ധങ്ങളുടെയും താളം തെറ്റിച്ചുകൊണ്ട് ഈ രോഗം കടന്നുവരുന്നു. ഭാര്യയായും അമ്മയായും ഉദ്യോഗസ്ഥയായും ബിസിനസുകാരിയായും പൊതുപ്രവർത്തകയായുമൊക്കെ ക്രിയാത്മകത പ്രകടിപ്പിക്കേണ്ട 40-50 വയസിലാണ് സാധാരണ ഗതിയിൽ ഈ രോഗം ആക്രമിക്കുന്നത്.
ശാസ്ത്രജ്ഞർക്ക് നമ്മോട് പറഞ്ഞുതരാൻ കുറേ കാരണങ്ങളുണ്ട്. ജനിതക വ്യതിയാനം, കൊഴുപ്പു കൂടിയ ഭക്ഷണം, വ്യായാമരാഹിത്യം, പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യാത്ത അവസ്ഥ, അത്യാവശ്യമായി ഹോർമോൺ ഉപയോഗിക്കുന്ന ശീലം ഇതൊക്കെ സാധ്യതാ പട്ടികയിലെ ചില ഘടകങ്ങളാണ്. ഈ അറിവുകൾ ഉപയോഗപ്പെടുത്തി മുറിവുകൾ ഒഴിവാക്കാൻ പഠിക്കണമെന്നതിലാണ് വിവേകം. സ്ത്രീ ശാക്തീകരണ പുസ്തകത്തിലെ പ്രധാന അധ്യായം ഈ അറിവാകണം. തടയാൻ കഴിയുന്നത് തടയുക, അല്ലെങ്കിൽ ഒഴിവാക്കാൻ കഴിയാത്ത ആപത്തിന്റെ ആഘാതം കുറയ്ക്കുക. ഇതായിരിക്കണം സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധത്തിന്റെ കാതൽ.
മുപ്പതു വയസ് കഴിഞ്ഞ സ്ത്രീകളെങ്കിലും സ്തനാർബുദ ജാഗ്രത പുലർത്തണം. കൊഴുപ്പു കുറച്ച് ശരീരഭാരം മിതമായി നിലനിർത്തിക്കൊണ്ടുള്ള ഒരു ജീവിത ശൈലി സ്വീകരിക്കണമെന്ന് അർബുദ വിദഗ്ദ്ധർ വെറുതെ പറയുന്നതല്ല. മീൻ വറുക്കാതെ കറിവെച്ചു കഴിച്ചുകൂടെ? ഐസ് ക്രീം - ചോക്ലേറ്റ് - ജിലേബി - കേക്ക് പ്രഭൃതികളെ ഒഴിവാക്കിക്കൂടേ? മാംസഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയെങ്കിലും ചെയ്തു കൂടെ? ടി.വി കണ്ട് കണ്ണു കഴയ്ക്കുമ്പോൾ വറുത്തും പൊരിച്ചതും കൊറിക്കുന്ന ശീലം ഉപേക്ഷിച്ചുകൂടെ? രാത്രിയിൽ ചോറിന് പകരം രണ്ടു പഴവും ഒരു പ്ലേറ്റ് സാലഡും പോരേ?
മിക്സിയും വാഷിംഗ് മെഷീനും പമ്പു സെറ്റും വാക്വം ക്ലീനറും ഗ്രൈൻഡറുമൊക്കെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും നിശ്ചലമാക്കി വച്ച് ഈ ജോലികൾ സ്വയം ചെയ്തു കൂടെ? ഒരു മുക്കാൽ മണിക്കൂർ എങ്കിലും നാട്ടു വഴിയിലോ, വീട്ടിലെ ടെറസ്സിലോ നടക്കാൻ എന്താണ് മടി? പൊങ്ങച്ച ക്ലബ്ബിൽ പോകാതെ വീട്ടിൽ തന്നെ ചെറു വ്യായാമമോ യോഗയോ ചെയ്തുകൂടേ? അതായത് കൊഴുപ്പു കുറഞ്ഞ പോഷക സമൃദ്ധമായ മിതമായ ഹിതാഹാരവും കൃത്യമായ വ്യായാമവും ഉണ്ടെങ്കിൽ ഈ രോഗ സാധ്യത കുറയ്ക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
അല്പമൊന്നു ശ്രദ്ധിച്ചാൽ വളരെ നേരത്തേ കണ്ടെത്താൻ കഴിയുന്ന രോഗമാണ് സ്തനാർബുദം. ഇടയ്ക്കിടെ സ്വയം സ്തനപരിശോധന നടത്തുകയും തടിപ്പോ മുഴയോ പാടുകളോ അസ്വാഭാവികതയോ കണ്ടാൽ ഡോക്ടറെ സമീപിക്കുകയും ചെയ്യുന്ന ഒരു സ്വയം പരിശോധനാ സംസ്കാരം സ്ത്രീകൾ സ്വായത്തമാക്കണം. അങ്ങനെ ഡോക്ടറെ കാണുമ്പോൾ പ്രാരംഭ ദശയിൽ തന്നെ രോഗനിർണയം നടത്താൻ ഉപകരിക്കുന്ന മാമോഗ്രാം എന്ന പരിശോധന നിർദ്ദേശിച്ചേക്കാം. അത്യാവശ്യമെങ്കിൽ നേരിയ സൂചിയുപയോഗിച്ച് മുഴകളിൽ നിന്ന് ദ്രവം കുത്തിയെടുത്ത് സൈറ്റോളജി പരിശോധന നടത്തും. വളരെ ലളിതമാണത്. അതായത് ഒന്നോ രണ്ടോ ദിവസം കൊണ്ട് രോഗം കണ്ടുപിടിക്കാമെന്നർത്ഥം. പ്രാരംഭദശയിൽ കണ്ടുപിടിച്ചാൽ ലളിതമായ ചികിത്സകൾ കൊണ്ട് ഈ രോഗം ഭേദമാക്കാം. കണ്ടുപിടിക്കാൻ വൈകുന്തോറും രോഗം മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയും ചികിത്സ സങ്കീർണമാവുകയും ചെയ്യും. ആശുപത്രിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയുണ്ടെങ്കിൽ രോഗത്തെ അതിജീവിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാൽ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ എത്രയോ അഭികാമ്യമാണ് രോഗം വരാതെ സൂക്ഷിക്കുക എന്നത്. സ്താനാർബുദ പ്രതിരോധം, സ്തനാർബുദ നിർണയം, സ്തനാർബുദ ചികിത്സ, പുനരധിവാസം എന്നിവയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനായാണ് ഒക്ടോബർ മാസം ലോകമെമ്പാടും പിങ്ക് മാസമായി ആചരിക്കുന്നത്.
(ആർ.സി.സി പി.ആർ.ഒയാണ് ലേഖകൻ)