തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിധി മറികടക്കാൻ സംസ്ഥാനം നിയമനിർമാണം നടത്തണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയുടെ പ്രസ്താവന ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമനിർമാണം നടത്തേണ്ടത് കേന്ദ്ര സർക്കാരാണെന്നും ഇതിനായി ബി.ജെ.പി സംസ്ഥാന ഘടകം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പി ഭരണഘടന പോലും മറന്നു പോയിരിക്കുന്നു. ആർട്ടിക്കിൾ 252 പ്രകാരം സംസ്ഥാനം പ്രമേയം പാസാക്കിയാലേ കേന്ദ്രത്തിന് ഇടപെടാനാകുവെന്നാണ് ശ്രീധരൻ പിള്ള പറയുന്നത്. എന്നാലത് ശരിയല്ല, ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിലെ നിയമനിർമാണത്തെ കുറിച്ചാണ് ഈ ആർട്ടിക്കിൾ പറയുന്നത്. ശബരിമല കേരളത്തിന്റെ മാത്രം പ്രശ്നമാണ്. അതിനാൽ തന്നെ ബി.ജെ.പിയുടെ വാദം നിലനിൽക്കല്ല. ഭരണഘടനയുടെ കൺകറന്റ് പട്ടികയിലെ ഐറ്റം നന്പർ 22ലാണ് മതപരമായ കാര്യങ്ങൾ വരുന്നത്. സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ നിലപാട് അറിയിച്ച സാഹചര്യത്തിൽ നിയമനിർമാണമെന്നത് കേരളത്തിന് കഴിയില്ല. ഇത് മറച്ചുവച്ചു കൊണ്ടാണ് ശ്രീധരൻ പിള്ള സംസാരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഈ ശബരിമല വിഷയത്തിൽ 252 ബാധകമില്ല, നിയമസഭ വിളിച്ചൂകൂട്ടേണ്ട ആവശ്യമില്ല. ഷെബാനു കേസിൽ നിയമനിർമാണം കൊണ്ടുവന്നത് സുപ്രീം കോടതി വിധി മറികടക്കാനാണെന്ന് കേന്ദ്രം ബില്ലിൽ വ്യക്തമാക്കിയിരുന്നതാണ്. ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് എടുക്കാത്തതിനെ സംരക്ഷിക്കുന്നതിനാണ് ശ്രീധരൻ പിള്ളയുടെ ശ്രമം. ഈ നിലപാടിന് നിയമപരമായും ഭരണഘടനാപരമായും നിലനിൽപില്ലെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയിൽ ഇപ്പോൾ സംഭവിക്കുന്നതിന്റെ എല്ലാം ഉത്തരവാദി സർക്കാരാണ്. അവധാനതയോട് കൂടി സർക്കാർ പ്രവർത്തിക്കാത്തതാണ് പ്രശ്നങ്ങൾ വഷളാകാൻ കാരണം. പൊലീസിന്റെ വിവേകപൂർവമല്ലാത്ത നടപടികൾ ശബരിമലയിൽ സംഘർഷങ്ങൾ വർദ്ധിക്കാനിടയാക്കി. തന്ത്രിമാരെയും പന്തളം രാജകുടുംബത്തേയും മന്ത്രിമാർ അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.