ഇടുക്കി: സുപ്രീം കോടതി വിധി വന്നത് കൊണ്ട് എല്ലാ സ്ത്രീകളും ശബരിമലയിൽ പോകണമെന്ന് നിർബന്ധമില്ലെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. താത്പര്യമുള്ളവർ മാത്രം പോയാൽ മതിയെന്നും ബാക്കിയുള്ളവർക്ക് നിലവിലുള്ള വിശ്വാസം തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം,സ്ത്രീകൾ പ്രവേശിച്ചാൽ ശ്രീകോവിൽ അടയ്‌ക്കുമെന്ന് നിലപാടെടുത്ത പന്തളം രാജകുടുംബത്തിനും മന്ത്രി ശക്തമായ മറുപടി നൽകി. രാജഭരണം കഴിഞ്ഞകാര്യം പന്തളം രാജകുടുംബം മറന്നുപോയെന്ന് അദ്ദേഹം വിമർശിച്ചു. ഇപ്പോൾ നിലവിലുള്ളത് ജനാധിപത്യമാണ്. ശബരിമലയിലെ ശ്രീകോവിൽ അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തുന്നവർ വെറും ശമ്പളക്കാർ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീകോവിൽ അടയ്‌ക്കാൻ അധികാരം ഉള്ളത് കൊണ്ടാണ് തന്ത്രിക്ക് കത്ത് നൽകിയതെന്ന് പന്തളം കൊട്ടാര നിർവാഹക സമിതി പ്രസിഡന്റ് ശശികുമാര വർമ നേരത്തെ പറഞ്ഞിരുന്നു. ശബരിമല വിഷയത്തിൽ കോടതി വിധി നടപ്പിലാക്കാൻ സർക്കാർ അനാവശ്യ തിടുക്കം കാണിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു. എല്ലാ വിധികളോടും സർക്കാരിന്റെ നിലപാട് വ്യത്യാസമാണ്. യുവതികളെ എങ്ങനെയെങ്കിലും കയറ്റി ശബരിമലയെ അപകീർത്തിപ്പെടുത്താൻ സർക്കാർ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പരാമർശം.