ഓച്ചിറ: മർദ്ദനമേറ്റ് ബോധരഹിതനായി റോഡരികിൽ കാണപ്പെട്ട യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യയുടെ കാമുകനുൾപ്പെട്ട മൂന്നംഗ സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ക്ലാപ്പന വടക്ക് കടവത്ത് ജംഗ്ഷന് സമീപം സുനീഷ് ഭവനിൽ സുനീഷ് (31), വരവിള കടപ്പുറത്തേരിൽ കിഴക്കതിൽ കണ്ണൻ എന്നു വിളിക്കുന്ന രാജീവ് (32), ക്ലാപ്പന വടക്ക് കരൂർ പടീറ്റതിൽ സുരേഷ് (28) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
കഴിഞ്ഞ 4ന് രാത്രി 12.30 ഓടെ പ്രയാർ പെട്രോൾ പമ്പിന് സമീപം വഴിയോരത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ കല്ലേശേരിൽ ക്ഷേത്രത്തിന് സമീപം പുത്തൻതറയിൽ രാജേഷിനെ (31) നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഓച്ചിറ പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച രാജേഷ് ചൊവ്വാഴ്ചയാണ് മരിച്ചത്.
ബഹ്റിനിലായിരുന്ന രാജേഷിന്റെ ഭാര്യ വിദ്യയും അയൽവാസിയായ സുരേഷും തമ്മിൽ രണ്ട് വർഷമായി അടുപ്പത്തിലായിരുന്നു. ഗൾഫിൽ നിന്ന് തിരിച്ചെത്തിയ രജേഷ് ഇത് ചോദ്യം ചെയ്യുകയും വിദ്യയെ മർദ്ദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് വിദ്യ മകനുമായി പുതുപ്പള്ളിയിലെ കുടംബ വീട്ടിലേക്ക് പോയി. വിദ്യയുമായുള്ള ബന്ധം കാരണം സുരേഷിനെ വീട്ടുകാർ നേരത്തേ പുറത്താക്കിയിരുന്നു. പിന്നീട് ബന്ധുവായ സുനീഷിന്റെ വീട്ടിലായിരുന്നു സുരേഷിന്റെ താമസം. ഒക്ടോബർ 4ന് സുനീഷിന്റെ വീട്ടിലെത്തിയ വിദ്യ തനിക്ക് മർദ്ദനമേറ്റ വിവരം സുരേഷിനോട് പറഞ്ഞു. രാജേഷ് ജീവിച്ചിരുന്നാൽ തനിക്ക് വിദ്യയുമായി ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ സുരേഷ് സുനീഷുമായി ചേർന്ന് രാജേഷിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ വിദ്യ രാജേഷിനെതിരെ ഓച്ചിറ പൊലീസിൽ പരാതി നൽകി. പൊലീസ് എത്തുമെന്ന് ഭയന്ന് രാജേഷ് 4ന് വൈകിട്ട് ബന്ധുവായ പ്രയാർതെക്ക് ശിവാലയത്തിൽ സനീഷിന്റെ വീട്ടിൽ അഭയം തേടി. രാത്രിയിൽ ഇവിടെയെത്തിയ സുനീഷും സുഹൃത്ത് രാജീവും വീട്ടിൽ നിന്ന് വിളിച്ചിറക്കി രാജേഷിനെ ക്രൂരമായി മർദ്ദിച്ചു. തടയാൻ ശ്രമിച്ച സനീഷിനെ വടിവാളിന് വെട്ടാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറി. രാത്രി 11 ഓടെ സനീഷിന്റെ സ്‌കൂട്ടറുമായി പുറത്തുപോയ രാജേഷ് പുതുപ്പള്ളിയിൽ വിദ്യയുടെ അമ്മാവന്റെ വീട്ടിലെത്തി പരാതിപറഞ്ഞ് തിരിച്ച് വരും വഴി രാത്രി 12.30ന് പ്രയാർ സൊസൈറ്റിക്ക് മുന്നിലെ ചപ്പാത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു.
അടിയേറ്റ് തലയും കഴുത്തും തോളെല്ലുകളും തകർന്നിരുന്നു. പുറമെയുള്ള പരിക്കുകൾ ഗുരുതരമല്ലായിരുന്നെങ്കിലും തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
എ.സി.പി ബി. വിനോദ്. എസ്.ഐമാരായ ജ്യോതികുമാർ. അഷറഫ്, എ.എസ്.ഐമാരായ നിസാക്ക്, മണികണ്ഠൻ, വിജയകുമാർ, അബ്ദുൾസലാം, റോബി, പ്രമോദ്, എസ്.സി.പി.ഒമാരായ സന്തോഷ്, ഹരികൃഷ്ണൻ എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്.