തിരുവനന്തപുരം: പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള ആക്രമണം ദൗർഭാഗ്യകരമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇത്തരം സന്ദേശങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മതത്തിന്റെ പേരിൽ ഐ.ജി.മനോജ് എബ്രഹാമിനെതിരേയും വിശ്വാസത്തിന്റെ പേരിൽ ഐ.ജി. എസ്.ശ്രീജിത്തിനെതിരേയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ന്യായീകരിക്കാനാകാത്തതാണ്.
ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്റെ നിയമപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിന് മതമോ വിശ്വാസമോ ഒരിക്കലും തടസമല്ല. മതത്തിന്റേയും വിശ്വാസത്തിന്റേയും പേരിൽ പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനാകില്ല. നിയമപരമായും കൃത്യമായും ചുമതലകൾ നിർവഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിർവ്വീര്യരാക്കുന്ന ഇത്തരം പ്രവൃത്തികളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കണമെന്നും ഡി.ജി.പി അഭ്യർത്ഥിച്ചു.