കോഴിക്കോട്:ശബരിമലയ്ക്കു പോകാനായി എരുമേലിയിലെത്തിയ യുവതി വിലക്ക്. കോഴിക്കോട് ചേവായൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപിക ബിന്ദു തങ്കംകല്യാണിക്കാണ് (42) വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വീട്ടുടമ വിലക്കേർപ്പെടുത്തിയത്. ചേവായൂരിലെ വാടക വീട്ടിൽ തിരിച്ചുവരേണ്ടെന്ന് വീട്ടുടമ ബിന്ദുവിനോട് പറഞ്ഞു. കൂടാതെ അറിയിപ്പ് കിട്ടാതെ സ്കൂളിലേക്ക് ജോലിക്ക് വരേണ്ടെന്നാണ് അധികൃതരും പറയുന്നത്. അതേസമയം, വാടകവീട്ടിൽ കയറാൻ പറ്റാതായതോടെ അഭയം തേടിയ സുഹൃത്തിന്റെ വീട്ടിലും പ്രതിഷേധം കനക്കുകയാണ്.
ശബരിമലയ്ക്കു പോകാനായി എരുമേലിയിലെത്തിയ ബിന്ദുവിനെ പ്രതിഷേധക്കാർക്കിടയിൽ നിന്ന് പൊലീസ് സാഹസികമായി രക്ഷിച്ച് ഇന്നലെ മടക്കി അയക്കുകയായിരുന്നു. രണ്ട് പുരുഷ സുഹൃത്തുക്കൾക്കൊപ്പം രാവിലെ 9.30ന് എരുമേലി പൊലീസ് സ്റ്റേഷനിലെത്തിയ ബിന്ദു ശബരിമലയിൽ പോകാൻ സംരക്ഷണം ആവശ്യപ്പെട്ടു. ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല. സി.ഐയുടെ നേതൃത്വത്തിൽ ബിന്ദുവിനെ മുണ്ടക്കയം സ്റ്റേഷനിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ ഒത്തുകൂടി. പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ ബിന്ദുവിനെ തിരികെ ജീപ്പിൽ കയറ്റാനായി എത്തിച്ചപ്പോഴേക്കും പ്രവർത്തകർ പാഞ്ഞടുത്തു. ഏറെ പണിപ്പെട്ടാണ് പൊലീസ് ജീപ്പിൽ കയറ്റിയത്.
മുന്നോട്ടെടുത്ത ജീപ്പിന് മുന്നിൽ കിടന്നും അടിച്ചും പ്രവർത്തകർ പ്രതിഷേധിച്ചു. വാതിൽ തുറന്ന് ബിന്ദുവിനെ വലിച്ചിറക്കാനും ശ്രമമുണ്ടായി. തുടർന്ന് കണമല സ്റ്റാൻഡിലെത്തിച്ച് പൊലീസ് സംരക്ഷണത്തോടെ പമ്പ ബസിൽ കയറ്റി. യാത്രയ്ക്കിടെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിയുടെ നേതൃത്വത്തിൽ വട്ടപ്പാറയിൽ ബസ് തടഞ്ഞു. ബസിലുണ്ടായിരുന്ന അയ്യപ്പ ഭക്തരും സമരക്കാർക്കൊപ്പം ചേർന്നു. ബസിന് ചുറ്റും ശരണം വിളിച്ച് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. ഇതോടെ കൂടുതൽ പൊലീസെത്തി ബിന്ദുവിനെ പൊലീസ് ജീപ്പിൽ കയറ്റി ഈരാറ്റുപേട്ട സ്റ്റാൻഡിൽ എത്തിക്കുകയായിരുന്നു.