തിരുവനന്തപുരം: ഐ.ജി മനോജ് എബ്രഹാമിനെ ശബരിമലയിൽ സുരക്ഷാ ജോലിക്ക് നിയോഗിച്ചതിനെതിരെ സംഘപരിവാർ സംഘടനകൾ നടത്തുന്ന വർഗീയ പ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ജാതിയും മതവും നോക്കി പൊലീസിനെ ജോലിക്ക് നിയോഗിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊലീസിനെ വർഗീയവത്കരിക്കാൻ നടത്തുന്ന ഹീനമായ ശ്രമങ്ങളെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചത് പോരാത്തതിന് ഐ.ജി എസ്.ശ്രീജിത്തിന്റെ ശബരിമല ദർശനത്തേയും വിവാദമാക്കി. പൊലീസിൽ കലാപമുണ്ടാക്കി സേനയെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. യഥാർത്ഥ വിശ്വാസികളെ അപമാനിക്കുകയാണ് സംഘപരിവാർ ഇതിലൂടെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേസുണ്ടായാൽ ആളുകളെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വരും. ശബരിമലയിൽ സുരക്ഷ ഒരുക്കുകയാണ് പൊലീസിന്റെ ജോലി. അത് ചെയ്യുന്പോൾ ജാതിയും മതവും നോക്കി പൊലീസുകാരെ നിയോഗിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.