sabarimala-

പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തെ പൂർണമായും പിന്തുണച്ച് എഴുത്ത്കാരിയായ ശാരദക്കുട്ടി. വിശ്വാസികൾക്ക് വേണ്ടിയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും ക്ഷേത്രത്തിന്റെ നിലനിൽപ്പിനും നന്മക്കും വേണ്ടി സമാധാനത്തിന്റെ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചതെന്നും ശാരദക്കുട്ടി അഭിപ്രായപ്പെടുന്നു. തലയിൽ വെളിച്ചമുള്ളവർക്കു മനസ്സിലാക്കാൻ ഈ വാക്കുകൾ മതിയെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. സന്നിധാനത്തു തമ്പടിച്ചവർ വിശ്വാസികളല്ല, വിശ്വാസികൾ തെറി വിളിക്കുകയോ കലാപത്തിനു കോപ്പു കൂട്ടുകയോ ചെയ്യില്ല. ആരാണ് സമാധാനത്തിന്റെ കാറ്റ് കടക്കാൻ അനുവദിക്കാത്തതെന്ന് വിശ്വാസത്തിന്റെ പേരിൽ കലാപമുണ്ടാക്കുന്നവരെ പിന്തുണക്കുന്നവർ ശാന്തമായി ആലോചിക്കണമെന്നും ശാരദക്കുട്ടി ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'നൈഷ്ഠികബ്രഹ്മചാരിയാണ് പ്രതിഷ്ഠയെങ്കിൽ പൂജാരിയും ബ്രഹ്മചാരിയായിരിക്കണം'. പത്തനംതിട്ടയിലെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ.നമ്മുടെ തന്ത്രിമാരുടെ ബ്രഹ്മചര്യമൊക്കെ നമുക്കറിയാമല്ലോ, അത് ഗൃഹസ്ഥാശ്രമത്തിനുമപ്പുറത്തേക്ക് എവിടേക്കൊക്കെ പോയി എന്നതുമോർക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പിന്നെയും ചിലതു പത്രസമ്മേളനത്തിൽ പറഞ്ഞു

വിശ്വാസികൾ ശാന്തരാണ്, അവർ തെറി വിളിക്കുകയോ കലാപത്തിനു കോപ്പു കൂട്ടുകയോ ചെയ്യില്ല. സന്നിധാനത്തു തമ്പടിച്ചവർ വിശ്വാസികളല്ല.

കോന്തല തുമ്പിലാണ് അധികാരത്തിന്റെ താക്കോലെന്ന് കരുതരുത്,,,,,

തന്ത്രി പൂട്ടി താക്കോൽ കൊണ്ടു പോയാലും ക്ഷേത്രമവിടെത്തന്നെയുണ്ടാകും.

വിശ്വാസികൾക്കു വേണ്ടിയാണ്, ക്ഷേത്രത്തിന്റെ നിലനിൽപ്പിനും നന്മക്കും വേണ്ടിയാണ്, സമാധാനത്തിന്റെ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന്, തലയിൽ വെളിച്ചമുള്ളവർക്കു മനസ്സിലാക്കാൻ ഇത്രയും മതി..

ആരാണ് സമാധാനത്തിന്റെ കാറ്റ് കടക്കാൻ അനുവദിക്കാത്തതെന്ന് വിശ്വാസത്തിന്റെ പേരിൽ കലാപമുണ്ടാക്കുന്നവരെ പിന്തുണക്കുന്നവർ ശാന്തമായി ആലോചിക്കട്ടെ.