alok-varma

ന്യൂഡൽഹി: സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത് ചോദ്യം ചെയ്ത് അലോക് കുമാർ വർമ സുപ്രീം കോടതിയെ സമീപിച്ചു. ചുമതലകളിൽ നിന്ന് നീക്കം ചെയ്തത് ചോദ്യം ചെയ്താണ് നടപടി. സി.ബി.ഐയിലെ അധികാരപ്പോര് രൂക്ഷമായതിന് പിന്നാലെ ഡയറക്ടർ അലോക് കുമാർ വർമയെ തത്‌സ്ഥാനത്ത് ഇന്നലെ നീക്കിയിരുന്നു. അതേസമയം, അലോക് വർമയുടെ ഹർജി കോടതി മറ്റന്നാൾ പരിഗണിക്കും. പ്രധാന കേസുകൾ അന്വേഷിക്കുന്നവരെ കേന്ദ്രം തൽസ്ഥാനത്ത് നിന്ന് നീക്കുന്നുവെന്ന് അലോക് വർമയുടെ അഭിഭാഷകൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്. അലോക് വർമയ്ക്ക് പകരം നാഗേശ്വർ റാവുവിന് ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകി. ഇതിന് പിന്നാലെ അഴിമതി കേസിൽ പ്രതിയായ സി.ബി.ഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയോട് നിർബന്ധിത അവധിയിൽ പോകാനും സർക്കാർ നിർദ്ദേിശിച്ചിരുന്നു.

രണ്ട് കോടി രൂപ കൈക്കൂലി നൽകിയെന്ന വ്യവസായിയുടെ പരാതിയിലാണ് അസ്താനയ്ക്കെതിരെ സി.ബി.ഐ കേസെടുത്തത്. വ്യവസായി മോയിൻ ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് അസ്താനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കവെ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് കേസ്. എന്നാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസ്താന ഇന്നലെ ഡൽഹിയെ ഹൈക്കോടതിയെ സമീപിച്ചു. അസ്താനയെയെ തിങ്കളാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ട ഡൽഹി ഹൈക്കോടതി,​ കേസിൽ അന്വേഷണം തുടരുന്നതിന് തടസമില്ലെന്നും വ്യക്തമാക്കി. കേസിലെ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ഇലക്ട്രോണിക് രേഖകൾ സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു. ലോക് കുമാർ വർമ്മയിൽ നിന്നും ജോയിന്റ് ഡയറക്ടർ എ.കെ ശർമ്മയിൽ നിന്നും ഹൈക്കോടതി പ്രതികരണം തേടിയിട്ടുണ്ട്. ഹർജി തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.