കോട്ടയം: ഭക്ഷണത്തിൽ സ്ലോ പോയിസൺ ചേർത്ത് അവർ ഞങ്ങളെ അല്പാല്പമായി ഇല്ലാതാക്കുമെന്ന് ഭയക്കുന്നതായി സിസ്റ്റർ അനുപമ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസിന് മൊഴി നൽകിയ ഫാ. കുര്യാക്കോസ് കാട്ടുത്തറയുടെ മരണം ഞങ്ങൾക്കുള്ള സൂചനയാണോ എന്ന് സംശയമുണ്ട്. അച്ചൻ എങ്ങനെ മരിച്ചതാണെങ്കിലും അതിന് പിന്നിൽ അവർ തന്നെയാണ്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം കിട്ടിയശേഷം അയാളുടെ ആളുകൾ പലതവണ അച്ചനെ നേരിട്ട് ചെന്നുകണ്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇരയായ കന്യാസ്ത്രിയുടെ സുഹൃത്തായ സിസ്റ്റർ അനുപമ 'കേരളകൗമുദി ഫ്ളാഷി'നോട് പറഞ്ഞു. കുറവിലങ്ങാട് മഠത്തിൽ വച്ച് സിസ്റ്റർ അനുപമ 'ഫ്ളാഷി'നോട് സംസാരിച്ചു:
ഭീഷണിയും പ്രതികാര നടപടിയും
കുര്യാക്കോസ് അച്ചനെ 2003 മുതൽ എനിക്കറിയാം. സഭ തുടങ്ങിയ കാലഘട്ടത്തിൽ കന്യാസ്ത്രീകളെ മഠത്തിൽ ചേർക്കുന്നതിനും മറ്റും അച്ചനായിരുന്നു മുൻപന്തിയിൽ. ജലന്ധർ രൂപത അതിരൂപതയാക്കുന്നതിന് റോമിൽ നിന്ന് അനുമതി വാങ്ങിയെടുക്കുന്നതിന് എഴുത്തുകുത്തുകളെല്ലാം നിർവഹിച്ചത് അച്ചനായിരുന്നു. അന്ന് ബിഷപ്പ് ഫ്രാങ്കോ വികാരി മാത്രമായിരുന്നു. സ്‌നേഹമുള്ള നല്ല മനുഷ്യനായിരുന്നു കുര്യാക്കോസ് അച്ചൻ. തെറ്റ് കണ്ടാലും നല്ലത് കണ്ടാലും നേരിട്ട് പറയും. ഒരിക്കലും ആരെയും ദ്രോഹിക്കണമെന്ന ചിന്ത അച്ചനുണ്ടായിരുന്നില്ല. ഞങ്ങൾക്ക് അനുകൂലമായി മാദ്ധ്യമങ്ങളോട് ധൈര്യമായി സംസാരിച്ച വ്യക്തിയായിരുന്നു. ഇതേത്തുടർന്ന് അച്ചന് പലതരത്തിലുള്ള ഭീഷണിയും പ്രതികാര നടപടിയും നേരിടേണ്ടി വന്നിട്ടുണ്ട്. ജലന്ധറിനടുത്ത് ബസുവയിലുള്ള അച്ചന്റെ വിദ്യാർത്ഥിയായിരുന്ന വൈദികന്റെ കീഴിലേക്ക് സ്ഥലംമാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായാണ്. വെറും റസിഡൻഷ്യൽ പ്രീസ്‌റ്റെന്ന് പദവി മാത്രമാണ് അവിടെ അച്ചനുണ്ടായിരുന്നത്. ഒരു പാരീഷിന്റെ പോലും ഉത്തരവാദിത്വം നൽകിയിരുന്നില്ല.
പിന്നിൽ അവർ തന്നെ
കുര്യാക്കോസ് അച്ചന്റെ മരണത്തിലേക്ക് നയിച്ചത് എന്ത് കാരണമായാലും അതിന് പിന്നിൽ അവരാണ്. അച്ചന്റേത് ഒരു സ്വാഭാവിക മരണമാണെങ്കിൽപോലും അതിന് പിന്നിൽ ഫ്രാങ്കോയുടെ ആളുകളാണ്. തനിക്കെതിരെ നിൽക്കുന്നവരെ ഏതെങ്കിലും വിധത്തിൽ ഒതുക്കാൻ ഫ്രാങ്കോ ശ്രമിക്കും. മൊഴി കൊടുത്തതിനും മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് ശേഷവും അച്ചന് നിരന്തരം ഭീഷണിയുണ്ടായിരുന്നു. ആ സമയത്ത് അച്ചൻ ബോക്പൂർ എന്ന സ്ഥലത്തായിരുന്നു. എന്നാൽ ജലന്ധറിലുള്ള എന്റെ ബന്ധുവായ വൈദികനൊപ്പം ഫാ. കുര്യാക്കോസ് പലപ്പോഴും വന്ന് നിൽക്കാറുണ്ടായിരുന്നു. അക്കാര്യം ബന്ധുവായ അച്ചൻ എന്നോട് മിക്കപ്പോഴും ഫോൺ ചെയ്യുമ്പോൾ പറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്ക് നിൽക്കാൻ പേടി കാരണമാണ് അദ്ദേഹം അവിടെ വന്ന് നിന്നിരുന്നത്. ബിഷപ്പിന് ജാമ്യം കിട്ടിയശേഷം പലതവണ അയാളുടെ ആളുകൾ വന്ന് ഫാ. കുര്യാക്കോസിനെ കണ്ടിട്ടുണ്ട്. ഞങ്ങൾക്കൊപ്പം (കന്യാസ്ത്രീകൾ) നിൽക്കരുതെന്നും ബിഷപ്പിനെതിരായ മൊഴിയിൽ നിന്ന് പിന്മാറണമെന്നും അവർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അച്ചനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അച്ചന്റെ മരണ വാർത്ത ഞങ്ങൾക്കൊരു ഷോക്കാണ്. ഞങ്ങളെ അദ്ദേഹം ഒരുപാട് സഹായിച്ചിരുന്നു. ഫ്രാങ്കോക്കെതിരായ കേസിൽ അദ്ദേഹം പ്രധാന സാക്ഷിയായിരുന്നെന്ന് ഓർക്കണം. പരാതിക്കാരിയായ സിസ്റ്റർക്ക് ഇപ്പോഴും കുര്യാക്കോസ് അച്ചന്റെ മരണ വാർത്ത ഉൾക്കൊള്ളാനായിട്ടില്ല.
പുറത്ത് പേടി, അകത്ത് ഭീഷണി
പൊലീസ് സുരക്ഷയടക്കമുള്ളതിനാൽ പുറത്ത് നിന്ന് ഞങ്ങൾക്ക് ഭീഷണിയില്ല. എന്നാൽ ഭീഷണി അകത്ത് നിന്നാണ്. ഞങ്ങൾ ആറ് പേരെ കൂടാതെ ബിഷപ്പിനെ അനുകൂലിക്കുന്ന രണ്ട് പേരുമാണ് കുറവിലങ്ങാട് മഠത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ രണ്ട് പേരെ കൂടി ഇവിടേക്ക് അയച്ചു. ഒക്ടോബർ ആറിന് ജലന്ധറിൽ പുതിയ ബിഷപ്പ് അധികാരമേറ്റെടുക്കുന്നതിന് മുമ്പായി ധൃതിപിടിച്ച് ഇവരെ വിമാനത്തിലാണ് ഇവിടേക്ക് വിട്ടത്.
ഒന്നിനും സ്വാതന്ത്ര്യമില്ല
മാനസികമായി വളരെയധികം ബുദ്ധിമുട്ടിലാണ് ഞങ്ങൾ കഴിയുന്നത്. ഒന്നിനും സ്വാതന്ത്ര്യമില്ല.ഞങ്ങളെ ഒരു ജോലിയും ചെയ്യാൻ അനുവദിക്കുന്നില്ല. ഞങ്ങളെ കുറിച്ച് അപവാദം പറഞ്ഞ് പരത്തുന്നുണ്ട്. ഞങ്ങളെ ആരും വിളിക്കാറില്ല. ഞങ്ങൾ മദറിനോട് മാത്രമാണ് ആകെ മിണ്ടുന്നത്. അതും ആശുപത്രിയിലോ മറ്റോ പോകാൻ പണം ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ വേണ്ടി മാത്രം. നാല് മാസത്തോളം ഞങ്ങൾ മൂന്ന് പേർക്ക് പോക്കറ്റ് മണി നൽകാറില്ലായിരുന്നു. സെപ്തംബർ മാസം മുതൽ അത് കിട്ടുന്നുണ്ട്.
ഞങ്ങൾക്ക് ഭയമുണ്ട്
ഭക്ഷണത്തിൽ എന്തെങ്കിലും ചേർത്ത് തരുമോ എന്ന് ഭയമുണ്ട്. സ്ലോ പോയിസൺ പോലുള്ളവ ഉപയോഗിച്ച് ഞങ്ങളെ ഇല്ലാതാക്കുമോ എന്നാണ് പേടി.
നാല് പേരെ മാറ്റണം
മഠത്തിൽ ഫ്രാങ്കോയെ അനുകൂലിക്കുന്നവരെ മാറ്റണം. ഇക്കാര്യം ആവശ്യപ്പെട്ട് ഞങ്ങളെ അനുകൂലിക്കുന്നവർ ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റർക്ക് കത്ത് നൽകിയിട്ടുണ്ട്.
ബന്ധുക്കൾ ഞങ്ങൾക്ക് ധൈര്യം നൽകുന്നുണ്ടെങ്കിലും അവരും ഭീതിയിലാണ്. എന്തും സംഭവിക്കും. എന്തായാലും നേരിട്ടല്ലേ പറ്റൂ.
എല്ലാം കരുണാമയനായ കർത്താവ് കാണുന്നുണ്ടെന്നതാണ് ആകെയുള്ള ആശ്വാസം.