pinarayi-rahul

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ. ശബരിമല ആർക്കും സ്ത്രീധനം കിട്ടിയതോ ആരുടെയും സ്വകാര്യസ്വത്തോ അല്ല എന്നത് കൂടി മുഖ്യമന്ത്രി മനസിലാക്കണമെന്ന് രാഹുൽ ഈശ്വർ വിമർശിച്ചു. ശബരിമല ദേവസ്വം ബോർഡിന്റേയോ മറ്റാരുടെയുമോ അല്ല, അതിന്റെ അവകാശം സ്വാമി അയ്യപ്പനാണ്. ക്ഷേത്രത്തിന്റെ അവകാശം അതിന്റെ പ്രതിഷ്‌ഠയ്‌ക്ക് തന്നെയാണെന്ന് ഇന്ത്യൻ നിയമവും അനുശാസിക്കുന്നുണ്ട്. ഫേസ്ബുക്ക് ലൈവിലായിരുന്നു രാഹുലിന്റെ പരാമർശം.

'സത്യം മാത്രം മറക്കരുത് എന്ന് മാത്രമാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. ജനങ്ങളുടെയല്ല സ്വാമി അയ്യപ്പന് മുന്നിലാണ് മുഖ്യമന്ത്രി പരാജയപ്പെട്ടത്. ആ പരാജയം മറച്ചു വയ്‌ക്കാനാണ്അദ്ദേഹം പ്രകോപനപരമായി സംസാരിക്കുന്നത്. വർഗീയമായും ജാതീയപരമായും കേരള സമൂഹത്തെ വിമർശിക്കാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കരുത്' -രാഹുൽ ഈശ്വർ പറഞ്ഞു.

നവംബർ അഞ്ചിന് സന്നിധാനത്തുണ്ടാകും. ജയിലിലടച്ചാലും, കാല് തല്ലി ഒടിച്ചാലും ഭക്തർ അയ്യപ്പനു വേണ്ടി പിന്മാറാതെ നിലകൊള്ളുമെന്ന് രാഹുൽ വ്യക്തമാക്കി. തനിക്കെതിരെ ഉണ്ടായ പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കും. അറസ്‌റ്റിനെ തുടർന്ന് നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.