കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിലെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടുന്ന കൗൺസിലേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച കണ്ണൂർ കോർപ്പറേഷനിൽ ഭരണ കക്ഷിയായ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ ഫോൺ കെണി വിവാദം ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്ന ആവശ്യവും ശക്തമായി. 31ന് നിശ്ചയിച്ച കൗൺസിൽ യോഗം നേരത്തെയാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടുകഴിഞ്ഞു. കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി 28ന് അടിയന്തര യു.ഡി. എഫ് യോഗം വിളിച്ചു ചേർത്തിട്ടുമുണ്ട്.
കോർപ്പറേഷൻ മേയർ അഡ്മിനായുള്ള ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെട്ട കൗൺസിലേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പാർട്ടി പോരും അനാശാസ്യ വാർത്തകളും ഉൾപ്പെടുന്ന ശബ്ദ സന്ദേശം ഒരു സി.പി. എം കൗൺസിലറുടെ നമ്പറിൽ നിന്നു പോസ്റ്റ് ചെയ്തതാണ് വിവാദത്തിനിടയാക്കിയത്. ഇതോടെ മേയർ സ്വയം വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തു പോയി. മറ്റൊരു അഡ്മിനായ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ ഗ്രൂപ്പ് പിരിച്ചുവിടുകയും ചെയ്തു.
ഒരു സി.പി. എം ലോക്കൽ കമ്മിറ്റി അംഗം ഒരു യുവതിയുമായി ഫോണിൽ സംസാരിച്ചതിന്റെ റെക്കാർഡ് ചെയ്ത ഭാഗങ്ങളാണ് മേയർ ഉൾപ്പെടുന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. സന്ദേശത്തിൽ വ്യക്തിപരമായ കാര്യങ്ങളും സ്വകാര്യതയും ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും അടങ്ങിയിരുന്നു. സി.പി. എമ്മിനുള്ള ചില ആഭ്യന്തരപ്രശ്നങ്ങളും ഗ്രൂപ്പ് പോരുകളും സംഭാഷണത്തിൽ പരാമർശിക്കുന്നുമുണ്ട്. സി.പി. എം കണ്ണൂർ ഏരിയാ കമ്മിറ്റിയാണ് വിവാദം അന്വേഷിക്കുന്നത്. പാർട്ടിയ്ക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ അശ്ലീല സന്ദേശമിട്ടവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സന്ദേശം പ്രതിപക്ഷ കൗൺസിലർമാർക്ക് ഉൾപ്പടെ കിട്ടിയെന്നറിഞ്ഞപ്പോൾ ഷെയർ ചെയ്യരുതെന്ന് ഇദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചതായും പറയപ്പെടുന്നു.അബദ്ധത്തിൽ പോസ്റ്റ് ചെയ്തതെന്നാണ് വിശദീകരണം.
ശബ്ദ സന്ദേശം പുറത്തായതോടെ ലോക്കൽ കമ്മിറ്റി അംഗത്തോട് പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും മാറിനിൽക്കാൻ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. വനിതാ കൗൺസിൽ അംഗത്തിന്റെ ഭർത്താവിനെതിരെ ലൈംഗികാരോപണത്തിന് കാരണമായ മറ്റൊരു കൗൺസിലർ തന്നെയാണെന്നതാണ് സി.പി. എമ്മിനെ പ്രതിരോധത്തിലാക്കിയത്.കോർപ്പറേഷനിൽ ഒരു വിമത കോൺഗ്രസ് അംഗമായ പി.കെ. രാഗേഷിന്റെ പിന്തുണയോടെയാണ് എൽ.ഡി. എഫ് ഭരണം നടത്തുന്നത്. രാഗേഷിനെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കം അണിയറയിൽ സജീവമായ സന്ദർഭത്തിലാണ് യു.ഡി. എഫിന് മറ്റൊരു ആയുധം കൂടി വീണുകിട്ടിയത്. വിവാദം ഭരണത്തെ ബാധിക്കുമെന്ന ആശങ്കയുള്ളതിനാൽ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതേ സമയം യുവതിയുമായി നടത്തിയ ഫോൺ സംഭാഷണം റെക്കാർഡ് ചെയ്ത് പുറത്തുവിട്ടതിന് പിന്നിൽ സി.പി. എമ്മിലെ ഗ്രൂപ്പ് പോരാണെന്നും പറയപ്പെടുന്നു.