തലസ്ഥാനത്തെത്തി ദാഹിച്ച് വലഞ്ഞ് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചാലോ എന്ന് കരുതി കടയ്ക്കുള്ളിലേക്ക് കയറുന്നവരുടെ ശ്രദ്ധയ്ക്ക് ഇവിടെ ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് 115 രൂപ വരെ വാങ്ങുന്നവരുണ്ട്. നൂറിന്റെ പെടയ്ക്കുന്ന നോട്ട് കീശയിലില്ലെങ്കിൽ പെട്ടു പോയത് തന്നെ, ദാഹം തീരത്തുമില്ല വില കേട്ട് വിയർക്കുകയും ചെയ്യും. തലസ്ഥാനത്തെ വഴുതക്കാടുള്ള 'ചെറീസ് ആൻഡ് ബെറീസ്' എന്ന റെസ്‌റ്റോറന്റിൽ നിന്നും നാരങ്ങാവെള്ളം വാങ്ങിയതിന് തീവില ഈടാക്കിയെന്ന് ബില്ല് സഹിതമാണ് അബ്ദുൾ അലീഫ് എന്നയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിലകേട്ടുള്ള ഷോക്ക് തീരാൻ പുറത്തിറങ്ങി മറ്റൊരു ബേക്കറിയിൽ നിന്നും 12 രൂപ നൽകി ഒരു നാരങ്ങാ വെള്ളം കൂടി കുടിച്ചപ്പോഴാണ് ആശ്വാസമായതെന്നും ഇദ്ദേഹം പോസ്റ്റിൽ പറയുന്നു. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന പെട്രോളിന് ഒരു രൂപ വർദ്ധിച്ചാൽ പ്രതിഷേധിക്കുന്നവർ ഇത്തരം പകൽ കൊള്ളയ്‌ക്കെതിരെ ഒരക്ഷരം മിണ്ടാതിരിക്കുന്നതാണ് ഇത്തരക്കാർക്ക് സഹായമാവുന്നത്. തലസ്ഥാനത്ത് നടക്കുന്ന ഈ കൊള്ളയിൽ സർക്കാർ സംവിധാനങ്ങളും നിശബ്ദത പാലിക്കുന്നുവെന്നത് ഗുരുതരമായ അലംഭാവമാണ്.
അബ്ദുൾ അലീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഇന്നൊരു എട്ടിന്റെ പണി നാരങ്ങാവെള്ളത്തിൽ കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ..! അത്ര മഹത്തരം എന്നൊന്നും പറയാനാവാത്ത അകത്തളം, കൊണ്ട് വന്നു സെർവ് ചെയ്ത ഗ്ലാസ്സിനു പോലും മിനിമത്തിൽ കവിഞ്ഞ അഴകൊന്നുമില്ല.. അല്പം ഇഞ്ചിനീര് ചേർത്ത സാധാ നാരങ്ങാ (സോഡാ നഹീ..ഒൺലി വെള്ളം.. പിന്നെ മിന്റ് ബില്ലിലെയുള്ളൂ ആ ഐറ്റം ഇല്ലന്ന് ആദ്യമേ പറഞ്ഞിരുന്നു) ജ്യൂസിനൊക്കെ തിരുവനന്തപുരം നഗരത്തിൽ ഇപ്പോൾ 115 രൂപയായിരിക്കുന്നു എന്നറിയുന്നതിൽ സന്തോഷം. അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ല..!
പിന്നെ നേരെ ഒരു സാദാ സീദാ ജ്യൂസ് പാർലറിൽ പോയി 12 രൂപയുടെ അതേ തരം നാരങ്ങാ വെള്ളം കുടിച്ചപ്പോഴാണ് ഇത്തിരിയെങ്കിലും സമാധാനമായത്..!!
അല്ല കോയ, ശരിക്കും ഒരു ജിഞ്ചർ ലൈമിന് 115 രൂപായൊക്കെ വിലയുണ്ടോ..??