k-surendran

കാസർകോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ടു പോകണമോ എന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനോട് കോടതി. മഞ്ചേശ്വരം എം.എൽ.എ അബ്‌ദുൾ റസാഖ് മരിച്ച സാഹചര്യത്തിലാണ് കോടതി നടപടികളുമായി മുന്നോട്ടു പോകേണ്ടതുണ്ടോ എന്ന് കോടതി സുരേന്ദ്രനോട് ആരാഞ്ഞത്. ഇതിൽ രണ്ട് ദിവസത്തിനകം മറുപടി നൽകാമെന്ന് സുരേന്ദ്രൻ കോടതിയെ അറിയിച്ചു.

മഞ്ചേശ്വരം എം.എൽ.എയായിരുന്ന പി.ബി അബ്ദുൾ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.സുരേന്ദ്രൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പരാമർശിച്ചത്. തിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്നാരോപിച്ചാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.

അബ്ദുൾ റസാഖിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം. തിരഞ്ഞെടുപ്പിൽ മരിച്ചവരും വിദേശത്തുള്ളവരും ചേർന്ന് 259 പേരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാവിന്റെ ആരോപണം.

കേസിൽ 175 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയ കോടതി 67 സാക്ഷികൾക്ക് സമൻസ് അയച്ചിരിക്കുകയാണ്. ഹൈക്കോടതിയിലെ കേസ് തീർപ്പാക്കാതെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ.