guinness-rishi

ന്യൂഡൽഹി: 496 സ്ട്രോകൾ വായ്ക്കകത്ത് തിരുകണം. നടക്കുന്നില്ല, ഉടൻ ഡോക്ടറെ കണ്ട് പല്ല് എടുപ്പിച്ചു. റിഷി അങ്ങനെയാണ്. റെക്കാഡുകൾ തകർക്കാൻ എന്തും ചെയ്യും. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക്, ലണ്ടനിൽ നിന്ന് വാഷിംഗ്ടണിലേക്ക്, അവിടെ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് ഒരിക്കൽ പിസ ഡെലിവറി വരെ നടത്തി. അതും 27 മണിക്കൂറിനകം. ഇതൊന്നും വെറുതേയല്ല. ഗിന്നസ് ബുക്കിൽ ഇടം നേടുക ഹർ പ്രകാശ് റിഷി എന്ന ഡൽഹി സ്വദേശിക്ക് ഒരു വിനോദമാണ്.

499 രാജ്യങ്ങളുടെ പതാകകൾ, വയറിൽ ഒരു ലോക ഭൂപടം, മഹാത്മാഗാന്ധി, നരേന്ദ്രമോദി, എലിസബത്ത് രാജ്ഞി മുതൽ ഒബാമ വരെയുള്ളവർ തുടങ്ങി നൂറുകണക്കിന് ചിത്രങ്ങളാണ് ശരീരം നിറയെ പച്ചകുത്തിയിരിക്കുന്നത്. ഇതും ഗിന്നസ് ബുക്ക് ലക്ഷ്യമിട്ട് തന്നെ. 1990ലാണ് ആദ്യ റെക്കാഡ് തീർത്തത്. പിന്നീട് പല തവണ.എന്നിട്ടും 76കാരനായ പ്രകാശ് റിഷിക്ക് ആവേശം ചോരുന്നില്ല, ഇക്കഴിഞ്ഞ ഏപ്രിൽ 22 മുതൽ ജൂൺ മൂന്നുവരെ 1001 മണിക്കൂർ നിറുത്താതെ സ്കൂട്ടർ ഓടിച്ച് പുതിയ റെക്കാഡിനുടമയായി. 30,965 കിലോമീറ്ററാണ് താണ്ടിയത്. 10 വർഷമായി ഗിന്നസ് റെക്കാഡ്സ് ക്ലബ് ഒഫ് ഇന്ത്യയുടെ പ്രസിഡന്റാണ്. ഇദ്ദേഹത്തിന്റെ 20 ലോക റെക്കാഡുകളിൽ ഏഴെണ്ണം ഗിന്നസ് ബുക്കിലും ബാക്കി ലിംക ബുക്ക് ഒഫ് റെക്കാഡ്സിലുമാണ്.

റെക്കാഡുകൾ തീർക്കുക, സ്വന്തം റെക്കാഡുകൾ തകർക്കുക. ഇതൊരു ഹരമാണ്. എന്നാൽ ആളുകൾ കരുതുന്നത് എനിക്ക് ഭ്രാന്താണെന്നാണ്. ഒടുവിൽ പേരും മാറ്റി. ഗിന്നസ് റിഷി എന്നാക്കി.

- ഹർ പ്രകാശ് റിഷി