high-court

കൊച്ചി: ശബരിമലയിൽ അടിസ്ഥാന സൗകര്യമില്ലാതെ ഉടൻ യുവതികൾക്ക് പ്രവേശനം അനുവദിക്കരുതെന്ന ഹർജി ഹെെക്കോടതി തള്ളി. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ബാദ്ധ്യതയുണ്ടെന്നും ഹർജിക്കാരന് ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹെെക്കോടതി വ്യക്തമാക്കി. സുപ്രീം കോടതി വിധി പൊലീസിനെ ഉപയോഗിച്ച് ഉടൻ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പി.ഡി. ജോസഫ് ആണ് ഹെെക്കോടതിയിൽ ഹർജി സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

മതിയായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കാതെ യുവതികളെ പൊലീസ് സംരക്ഷണത്തിൽ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം. സ്ത്രീകളെ ബലം പ്രയോഗിച്ചു പൊലീസ് കയറ്റുകയായിരുന്നെന്ന് ഹർജിക്കാരൻ വാദിച്ചപ്പോൾ, പൊലീസ് സംരക്ഷണം മാത്രമാണ് നൽകുന്നതെന്ന് കോടതി പ്രതികരിച്ചു.