തിരുവനന്തപുരം: പ്രളയംമൂലം വിവിധമേഖലകളിൽ കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സംഘടന നടത്തിയ പഠനം വ്യക്തമാക്കുന്നു. യു.എൻ സംഘത്തിന്റെ പോസ്‌റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്‌മെന്റ് (പി.ഡി.എൻ.എ) റിപ്പോർട്ട് ഡൽഹിയിലെ യു.എൻ. റസിഡന്റ് കോ ഓർഡിനേറ്റർ യൂറി അഫാനിസീവ് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.
കേരളത്തിന്റെ പുനർനിർമാണത്തിന് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് യു.എൻ സഹായിക്കുമെന്ന് മുഖ്യമന്ത്രിയുമായുളള ചർച്ചയിൽ യൂറി അഫാനിസീവ് പറഞ്ഞു. പുനർനിർമാണത്തിന് അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് ആവശ്യമായ വിഭവലഭ്യത ഉറപ്പാക്കാനും യു.എൻ സഹായം വാഗ്‌ദാനം ചെയ്തു. പുനർനിർമാണത്തിനുളള ആസൂത്രണം,മേൽനോട്ടം എന്നീ കാര്യങ്ങളിലും സഹായിക്കാൻ കഴിയും. അന്താരാഷ്ട്രതലത്തിലെ മികച്ച വീണ്ടെടുപ്പ് മാതൃകകൾ പരിചയപ്പെടുത്തുന്നതിന് യു.എൻ വേദിയുണ്ടാക്കും.
പ്രളയമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിന് സംസ്ഥാനം സമയോചിതമായി നടത്തിയ ഇടപെടലുകളെ യു.എൻ സംഘം പ്രശംസിച്ചു. ദ്രുതഗതിയിലും വിവിധ ഏജൻസികളെ ഏകോപിപ്പിച്ചും നടത്തിയ രക്ഷാപ്രവർത്തനം മൂലം ധാരാളം ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. പ്രളയത്തിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ മത്സ്യത്തൊഴിലാളികൾ നടത്തിയ പരിശ്രമവും റിപ്പോർട്ടിൽ എടുത്തുപറഞ്ഞു. 669 ബോട്ടുകൾ ഉപയോഗിച്ച് 4,537 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് പങ്കെടുത്തത്. അവരുടെ പരിശ്രമം മൂലം ചൂരുങ്ങിയത് 65,000പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.
1924ന്‌ശേഷം ഏറ്റവും വലിയ പ്രളയമാണ് കേരളം നേരിട്ടത്. ജൂൺ ഒന്നു മുതൽ ആഗസ്‌റ്റ് 18 വരെയുളള കണക്കുപ്രകാരം മഴ സാധാരണ നിലയിൽ നിന്ന് 42 ശതമാനം കൂടുതലായിരുന്നു. ആഗസ്‌റ്റ് 15 മുതൽ 17 വരെ ചില പ്രദേശങ്ങളിൽ 300 മുതൽ 400 സെന്റിമീറ്റർ മഴ പെയ്തു. തീവ്രമായ മഴ കാരണമാണ് അണക്കെട്ടുകൾ തുറന്നുവിടേണ്ടി വന്നത്. പത്തു ജില്ലകളിലായി 341 ഇടത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. പ്രളയം 14 ജില്ലകളെയും ബാധിച്ചിരുന്നു. ആലപ്പുഴ എറണാകുളം, ഇടുക്കി,കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, വയനാട് ജില്ലകളെയാണ് കൂടുതൽ ബാധിച്ചത്. 54 ലക്ഷം പേരെ പ്രളയക്കെടുതി ബാധിച്ചു.
പ്രളയം മൂലം 14 ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്. അവരുടെ ജീവിതത്തെ ഇത് സാരമായി ബാധിച്ചു. ജനസംഖ്യയുടെ 20 ശതമാനത്തോളം പേർക്കുളള ശുദ്ധജല വിതരണം തകരാറിലായി. മൂന്നു ലക്ഷത്തിലേറെ കിണറുകൾ നശിക്കുകയോ മലിനമാവുകയോ ചെയ്തു. 1,74,500 കെട്ടിടങ്ങൾ പൂർണമായോ ഭാഗികമായോ തകർന്നു. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 2.6 ശതമാനം വരുന്ന തുകയാണ് നഷ്ടമായത്. എല്ലാ പ്രാഥമികമേഖലകളും പരിഗണിച്ചാൽ നഷ്ടം സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നിലൊന്നാണ്. മുഖ്യമന്ത്രി വിഭാവനം ചെയ്യുന്ന പുതിയകേരളം നിർമ്മിക്കുന്നതിന് നാലു ഘടകങ്ങളുളള നയസംബന്ധമായ ചട്ടക്കൂട് (പോളിസി ഫ്രെയിംവർക്ക്) യു.എൻ മുന്നോട്ടു വച്ചു. സംയോജിത ജലവിഭവ മാനേജ്‌മെന്റ്, പ്രകൃതി സൗഹൃദമായ ഭൂവിനിയോഗം, എല്ലാവരേയും ഉൾക്കൊളളുന്ന ജനകേന്ദ്രീകൃതമായ സമീപനം, നൂതനസാങ്കേതിക വിദ്യ എന്നിവയാണിവ.
പ്രകൃതി സൗഹൃദവും ദുരന്തങ്ങളെ അതിജീവിക്കാൻശേഷിയുളളതുമായ പുനർനിർമാണത്തിനുളള നിർദേശങ്ങളും യു.എൻ മുന്നോട്ടുവച്ചിട്ടുണ്ട്. ഭൂവിനിയോഗ സമ്പ്രദായത്തിന്റെ പുനഃപരിശോധന, ഉപഭോഗ രീതിയിലുളള മാറ്റം, അതിജീവനശേഷിയുളള കെട്ടിട നിർമാണം, സൗരോർജ്ജത്തിന്റെ പരമാവധി ഉപയോഗം, സംയോജിത ഖരമാലിന്യ മാനേജ്‌മെന്റ്, ടൂറിസംമേഖലയുടെ ഹരിതവൽക്കരണം മുതലായവ അതിൽ ഉൾപ്പെടുന്നു. ഭവനനിർമാണത്തിന് ഏറ്റവും അനുയോജ്യം പ്രീഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയാണെന്ന് യു.എൻ. സംഘം അഭിപ്രായപ്പെട്ടു. ഈ സാങ്കേതികവിദ്യ പാഴ്‌ച്ചെലവ് കുറഞ്ഞതും ഈടുനിൽക്കുന്നതുമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
മഴ കൂടുതലുളളകേരളത്തിൽ ഈടു നിൽക്കുന്നറോഡുകൾ പണിയുന്നതിന് നൂതനമായ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് യു.എൻ സഹായം ആവശ്യമാണെന്ന നിർദേശംയോഗത്തിൽ ഉയർന്നുവന്നു.
യു.എൻ സംഘത്തിൽ ഡോ. മുരളി തുമ്മാരുകുടി,ജോബ് സക്കറിയ, ആനിജോർജ്, രഞ്ജിനി മുഖർജി എന്നിവരും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുമായുളള ചർച്ചയിൽ മന്ത്രിമാരായ ഡോ.തോമസ് ഐസക്, ഇ. ചന്ദ്രശേഖരൻ, ജി. സുധാകരൻ, കെ.കെ. ശൈലജ, ജെ.മേഴ്സിക്കുട്ടിയമ്മ, വി.എസ്. സുനിൽകുമാർ എന്നിവരും ചീഫ് സെക്രട്ടറി ടോംജോസ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ പി.എച്ച്. കുര്യൻ, ബിശ്വാസ്‌മേത്ത, ടി.കെ.ജോസ്, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരും പങ്കെടുത്തു.