kerala-high-court

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ പങ്കെടുത്തവരെ അറസ്‌റ്റ് ചെയ്‌തതിൽ സർക്കാരിന് രൂക്ഷവിമർശനവുമായി ഹൈക്കോടതി. സർക്കാർ ഗ്യാലറികൾക്ക് വേണ്ടി കളിക്കരുത്. അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്തവരെ മാത്രമേ അറസ്‌റ്റ് ചെയ്യാവൂ. തെറ്റ് ചെയ്യാത്തവരെ അറസ്‌റ്റ് ചെയ്‌താൽ കനത്ത വില നൽകേണ്ടി വരുമെന്നും കോടതി താക്കീത് നൽകി. എന്നാൽ ശബരിമലയിൽ ഭക്തർ മാത്രമാണോ എത്തിയതെന്ന കാര്യം പൊലീസ് അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ശബരിമല വിഷയത്തിൽ നടക്കുന്ന അറസ്‌റ്റ് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് പത്തനംതിട്ട സ്വദേശികളായ സുരേഷ് രാജ് , അനോജ് രാജ് തുടങ്ങിയവർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി കോടതി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.

അതേസമയം, ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ സംസ്ഥാനത്ത് ഇതുവരെ 2,061 പേർ‌ അറസ്റ്റിലായി. ആകെ 452 കേസുകൾ രജിസ്റ്റ‌ർ ചെയ്തതായി പൊലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തവരെ റിമാന്റ് ചെയ്തു. 1500 പേരെ ജാമ്യത്തിൽ വിട്ടു. ഇന്നലെ 1,410 പേരെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ശേഖരിച്ച ചിത്രങ്ങളിലുള്ളവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്ന നടപടി തുടരുകയാണ്.