ചെന്നൈ: ഗവേഷക വിദ്യാർത്ഥിനിയെ തൂത്തുക്കുടി വിമാനത്താവളത്തിൽ വച്ച് അസഭ്യം പറഞ്ഞുവെന്ന പരാതിയിൽ തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷ തമിഴിസൈ സൗന്ദർരാജയ്‌ക്കും പാർട്ടി നേതാക്കൾക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. 28കാരിയായ ലൂസിയയുമായി തമിഴ് അദ്ധ്യക്ഷ സെപ്‌തംബറിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടത് ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. ഇക്കാര്യത്തിൽ പൊലീസിൽ പരാതിപ്പെട്ടെങ്കിലും കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് ലൂസിയയുടെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ മാസം തൂത്തുക്കുടി വിമാനത്താവളത്തിൽ വച്ച് സൗന്ദർരാജനെതിരെ പ്രതിഷേധിച്ചതിന് സോഫിയയെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സൗന്ദർ രാജനുമായി വാക്കുതർക്കത്തിലേർപ്പെട്ട ലൂയിസ് സോഫിയ 'ബി.ജെ.പി സർക്കാർ മൂർദ്ദാബാദ്' എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പേരിലാണ് കേസെടുത്തത്. തൂത്തുക്കുടി സ്‌റ്റെർലൈറ്റ് വിരുദ്ധസമരത്തെക്കുറിച്ചും ചെന്നൈ സേലം എക്‌സ്പ്രസ് ഹൈവേയ്‌ക്കെതിരെയും വ്യാപകമായി ലൂയിസ് സോഫിയ എഴുതിയിരുന്നു.