cpim

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ശബരിമല വിഷയത്തിൽ സംഘപരിവാറും ബി.ജെ.പിയും നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി വിശദീകരണം യോഗങ്ങൽ നടത്തും. ഇതിന്റെ ഭാഗമായി ഒൻപത് ജില്ലകളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും.

ഇതുകൂടാതെ കാൽനടപ്രചരണ ജാഥകളും നടത്തും. പാർട്ടിയുടെ ഏറ്റവും കീഴ്ഘടകങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടാകും പ്രചാരണപരിപാടികൾ. കാൽനടജാഥകൾക്ക് മന്ത്രിമാരും എം.എൽ.എമാരും സെക്രട്ടേറിയറ്റ് അംഗങ്ങളും നേതൃത്വം നൽകും. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ തിരിച്ചടിയാകില്ലെന്നും കൃത്യമായ പ്രചാരണങ്ങളിലൂടെ പാർട്ടിയുടെയും സർക്കാരിന്റെയും നിലപാടും, സുപ്രീംകോടതി വിധിയുടെ സാരാംശവും ജനങ്ങളെ ബോധ്യപ്പെടുത്താനാകുമെന്നും സി.പി.എം സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.