ലണ്ടൻ : ആഗോള ഭീകരവാദത്തിന്റെ മടിത്തട്ടായ പാകിസ്ഥാൻ ലോകത്തിന് സിറിയയേക്കാൾ മൂന്ന് മടങ്ങ് ഭീഷണിയാണെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാലയും സ്ട്രാറ്റജിക് ഫോഴ്‌സൈറ്റ് ഗ്രൂപ്പും(എസ്.എഫ്.ജി) ചേർന്ന് നടത്തിയ പഠനത്തിൽ കണ്ടെത്തി. മനുഷ്യകുലത്തിന് തന്നെ ഭീഷണിയാണ് പാകിസ്ഥാനെന്നും ഇവരുടെ റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിലെ താലിബാൻ,ലഷ്‌കറെ തയ്ബ എന്നിവയാണ് രാജ്യാന്തര സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന സംഘങ്ങൾ.ഏറ്റവും വലിയ ഭീകരവാദ കേന്ദ്രങ്ങളുള്ള രാജ്യങ്ങളുള്ള പട്ടികയിൽ പാകിസ്ഥാൻ മുന്നിലാണെന്നും റിപ്പോർട്ട് പറയുന്നു. പാകിസ്ഥാന്റെ സഹായത്തോടെയാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്. 80 പേജുകളുള്ള റിപ്പോർട്ട് ഭീകരതയെ നേരിടാൻ നയതന്ത്രജഞരുടെ വിശകലന ചട്ടക്കൂടും അവതരിപ്പിക്കുന്നുണ്ട്.വൻതോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന ആയുധങ്ങളുടെ ദുരുപയോഗവും സാമ്പത്തിക തടസങ്ങളും ജനങ്ങളെ ദോഷകരമായി ബാധിക്കും.ഇവയെല്ലാം തീവ്രവാദവുമായി പരസ്പര ബന്ധിതമാണെന്നും റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഭീകരസംഘടനയായ ഐസിസ് മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.എന്നാൽ ഐസിസിന്റെ സ്വാധീനം കാലക്രമേണ ക്ഷയിക്കുകയാണ്. ഇതിനിടയിൽ ഒസാമ ബിൻലാദന്റെ അൽക്വഇദ ശക്തി പ്രാപിക്കുകയാണ്. മകനായ ഹംസ ബിൻ ഒസാമ ബിൻലാദന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അൽക്വഇദയുടെ പ്രവർത്തനം. സർക്കാർ ഇന്റലിജൻസ് ഏജൻസികൾ ക്രിമിനൽ നെറ്റ്‌വർക്കുകളിലൂടെ നൽകുന്ന പിന്തുണയാണ് ഭീകര സംഘടനയുടെ വളർച്ചയ്‌ക്ക് വളമാകുന്നത്. അഫ്ഗാൻ, ലിബിയ, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ ഭീകരസംഘടനകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.