amit-sha-pinarayi

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഷായുടെ പ്രസ്താവന സംസ്ഥാന സർക്കാരിനെക്കാൾ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചല്ല ലിംഗ സമത്വം നടപ്പിലാക്കേണ്ടതെന്നായിരുന്നു ഷാ കണ്ണൂരിൽ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്.

നടപ്പാക്കാനാകുന്ന വിധി മാത്രം കോടതി പറഞ്ഞാൽ മതിയെന്ന അമിത് ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നൽകുന്നത്. ആർ.എസ്.എസിന്റെയും സംഘപരിവാറിന്റെയും യഥാർത്ഥ ഉള്ളിലിരിപ്പാണ് ഷായുടെ പ്രസ്താവനയിലൂടെ പുറത്തുവന്നത്. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പുവരുത്തേണ്ടത് എന്നുള്ള വാദം, ജാതിയടിസ്ഥാനത്തിലുള്ള വിവേചനം നിർത്തലാക്കേണ്ടത് നിയമത്തിലൂടെയല്ല എന്ന വാദത്തിന്റെ മുന്നോടിയാണ്. സ്ത്രീയും പുരുഷനും തുല്യരല്ല എന്ന പഴയ മനുസ‌്മൃതി വാദത്തിൽ തന്നെയാണ് അവർ നിൽക്കുന്നതെന്നാണ് അമിത്ഷായുടെ വാക്കുകൾ വ്യക്തമാക്കുന്നത്.

സർക്കാരിനെ വീഴ്‌ത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന അമിത് ഷാ ഈ സർക്കാർ അധികാരത്തിലിരിക്കുന്നത് ബി.ജെ.പിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീർപ്പിലൂടെയാണെന്നത് ഓർക്കണം. പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കുന്നതിന്റെയും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെയും പേരിലാണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് എന്നതും ശ്രദ്ധിക്കണമെന്നും പിണറായി പറഞ്ഞു.