കൊളംബോ: റെനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കി മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ അധികാരത്തിലേറ്റിയതിന് പിന്നാലെ ശ്രീലങ്കൻ പാർലമെന്റ് പ്രസിഡന്റ് മൈത്രിപാല സിരിസേന മരവിപ്പിച്ചു. രാഷ്ട്രീയ നാടകങ്ങൾ തുടരവെയാണ് ഇന്നലെ ഉച്ചയോടെ പാർലമെന്റ് മരവിപ്പിച്ചുകൊണ്ട് സിരിസേന ഉത്തരവിറക്കിയത്. നവംബർ 16 വരെ പാർലമെന്റിന്റെ എല്ലാ സമ്മേളനങ്ങളും നിറുത്തിവച്ചു. അടുത്തവർഷത്തെ വാർഷിക ബഡ്ജറ്റിന് മുന്നോടിയായി നവംബർ അഞ്ചിന് പാർലമെന്റ് ചേരേണ്ടതായിരുന്നു. ഇതിനിടെയാണ് ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കാനിടയുള്ള ഉത്തരവുമായി സിരിസേന എത്തിയത്.
പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാതെ പ്രധാനമന്ത്രിയെ മാറ്റാൻ പാടില്ലെന്നാണ് ശ്രീലങ്കൻ ഭരണഘടനാ വ്യവസ്ഥ. ഇതനുസരിച്ച് അടിയന്തരമായി പാർലമെന്റ് യോഗം വിളിച്ചുചേർത്ത് ഭൂരിപക്ഷം തെളിയിക്കണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് പാർലമെന്റ് മരവിപ്പിച്ചുകൊണ്ട് സിരിസേന ഉത്തരവിറക്കിയത്. പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്ന് സ്പീക്കർ കാരു ജയസൂര്യ പറഞ്ഞു.
പൊടുന്നനെയുള്ള രാഷ്ട്രീയ അട്ടിമറിയിലൂടെ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് റെനിൽ വിക്രമസിംഗെയുടെ സഖ്യകക്ഷി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. പിന്നാലെ വിക്രമസിംഗെയെ സിരിസേന പുറത്താക്കുകയായിരുന്നു.
പതിറ്റാണ്ടുകൾ നീണ്ട രാജപക്സെയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2015ലാണ് വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ സഹായത്തോടെ സിരിസേന പ്രസിഡന്റായത്.