kochin-dewaswam-board

തിരുവനന്തപുരം: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായി ഏഴ് പട്ടികജാതിക്കാരെ ഉൾപ്പെടെ 54 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കുന്നു. പി.എസ്.സി മാതൃകയിൽ ഒ.എം.ആർ പരീക്ഷയും അഭിമുഖവും നടത്തിയാണ് ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തയ്യാറാക്കിയത്. അഴിമതിക്ക് അവസരം നൽകാതെ മെറിറ്റ് പട്ടികയും ഉൾപ്പെടുത്തിയാണ് നിയമന പട്ടിക തയ്യാറാക്കിയത്.

ആകെ 70 ശാന്തിമാരെ നിയമിക്കുന്നതിനാണ് ശുപാർശ ചെയ്തിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് നിയമന പട്ടികയിൽ ഇടം നേടിയ 54 പേരിൽ 31 പേരും മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. മുന്നോക്ക വിഭാഗങ്ങളിൽ 16 പേര് മാത്രമേ മെറിറ്റ് പട്ടികയിൽ ശാന്തി നിയമനത്തിന് യോഗ്യത നേടിയുള്ളൂ. ഈഴവ വിഭാഗത്തിൽ നിന്ന് ശാന്തി നിയമന പട്ടികയിൽ ഇടം നേടിയ 34 പേരിൽ 27 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനത്തിന് അർഹരായത്.

തന്ത്രി മണ്ഡലം, തന്ത്രി സമാജം എന്നിവയിൽ നിന്ന് ഉൾപ്പെടെയുള്ള പ്രമുഖരായ തന്ത്രിമാർ ഉൾപ്പെട്ട ബോർഡാണ് ഇന്റർവ്യൂ നടത്തിയത്. നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 6 ദളിതരടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചിരുന്നു.