പ്രേക്ഷകന് മുന്നിൽ ആടിയും പാടിയും രസിപ്പിച്ചും മാത്രം മുന്നോട്ടു പോകുന്നതല്ല ഏതൊരു സിനിമാപ്രവർത്തകന്റെയും ജീവിതം. സിനിമയുടെ താരപരിവേഷങ്ങളെയൊക്കെ മാറ്റി നിറുത്തിയാൽ സന്തോഷവും ദുഖവുമെല്ലാം സിനിമാക്കാർക്കിടയിലും അനിതരസാധാരണമാണ്. അത്തരത്തിൽ നടൻ മണിയൻ പിള്ള രാജു തന്റെ 'ചിരിച്ചും ചിരിപ്പിച്ചും' എന്ന പുസ്‌തകത്തിലെഴുതിയ ചില കുറിപ്പുകൾ വായനക്കാരനെ ഈറനണിയിക്കുന്നതാണ്.
സുരേഷ്‌ഗോപിയുമായുള്ള സൗഹൃദവും ഓർമകളുമാണ് അതിൽ പ്രധാനപ്പെട്ട ഒന്ന്. അക്കരെ നിന്നൊരു മാരൻ എന്ന സിനിമയുടെ ചിത്രീകരണവേളയിൽ ഉണ്ടായ രസകരമായ സംഭവത്തിലാണ് തുടക്കം. സുരേഷ്‌ഗോപിയുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ സംഭവത്തിലൂടെ രാജു പറയുന്നത്.
1986 കാലഘട്ടത്തിലാണ് സുരേഷ്‌ഗോപിയും മണിയൻപിള്ള രാജുവും സൗഹൃദത്തിലാകുന്നത്. അന്ന് മണിയൻപിള്ള സിനിമാ തിരക്കുകളുമായി ഓടിനടക്കുന്ന കാലമാണ്. സുരേഷ്‌ഗോപി സിനിമയിൽ എത്തിയിട്ടില്ല. അക്കരെ നിന്നൊരു മാരൻ സംവിധാനം ചെയ്‌ത ഗിരിഷിന്റെ കട്ടുറുമ്പിനും കാതുകുത്ത് എന്ന ചിത്രത്തിൽ മണിയൻ പിളളയായിരുന്നു നായകൻ. രാവിലെ പത്തിനു കഴിയേണ്ട ഷൂട്ടിംഗ്കഴിഞ്ഞപ്പോൾ ഉച്ചയ്‌ക്ക് രണ്ടു മണി. രണ്ടേകാലോടുകൂടി രാജുവിനെ അണിയറപ്രവർത്തകർ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിച്ച് മദ്രാസ് മെയിലിൽ കയറ്റിവിട്ടു. ഭക്ഷണം കഴിക്കാതെയാണ് മദ്രാസ് മെയിലിൽ കയറുന്നത്. മണിയൻപിള്ളയാകട്ടെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന ആളാണ്.
അന്ന് ട്രെയിനിൽ നിന്നും ഭക്ഷണമൊന്നും ലഭിച്ചിരുന്നില്ല. ആകെ വിശന്ന് ക്ഷീണിച്ച് നിൽക്കുന്നതിനിടയിലായിരുന്നു വെളുത്ത് മെലിഞ്ഞ ആ ചെറുപ്പക്കാരൻ മണിയൻ പിളളയുടെ അരികിലേക്കെത്തിയത്. ഞാൻ സുരേഷ്‌ഗോപിയാണെന്നും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും രാജാവിന്റെ മകനിൽ അഭിനയിക്കാനായി ചെന്നൈയിലേക്ക്‌പോവുകയാണെന്നും രാജുവിനോട് സുരേഷ്‌ഗോപി പറഞ്ഞു.
ടിപി ബാലഗോപാലാൻ എം. എയുടെ ചിത്രീകരണത്തിനിടയിൽ താൻ ചാൻസ് ചോദിച്ച് വന്നിരുന്നുവെന്നും അന്ന് നിങ്ങളെ പരിചയപ്പെടാനായില്ലെന്നും സുരേഷ്‌ഗോപി. ഇതു പറയുന്നതിനിടെ മണിയൻ പിള്ളയുടെ കൈവിറയ്‌ക്കുന്നത് സുരേഷ് കണ്ടു. ചേട്ടന്റെ കൈ വിറയ്ക്കുന്നുവല്ലോ എന്ന് സുരേഷ് ചോദിച്ചു. രാവിലെ മുതൽ താൻ ഷൂട്ടിംഗിലായിരുന്നുവെന്നും വിശപ്പ് സഹിക്കാനാവുന്നില്ലെന്നും മറുപടി കിട്ടിയപ്പോൾ സുരേഷ്‌ഗോപി ഒരു പൊതിയെടുത്ത് രാജുവിന്റെ മുന്നിൽ വച്ചു. 'കവർ തുറന്നപ്പോൾ നല്ല മണം. ചപ്പാത്തിയും ആടിന്റെ ബ്രെയിൻ ഫ്രൈയുമാണ് സംഭവം. രാത്രിയിൽ കഴിക്കാനായി അമ്മ തന്നയച്ചതാണെന്നും ഇപ്പോൾ ചേട്ടൻ കഴിച്ചോളൂവെന്നും സുരേഷ്‌ഗോപി. അതിനുശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളായി. സുരേഷ് മലയാള സിനിമയിലെ സജീവസാന്നിധ്യമായി. അങ്ങനെ ഒരുനാളിലാണ് സുരേഷ്‌ഗോപിയുടെ മകളുടെ മരണ വാർത്ത അറിയുന്നത്. തിരുവനന്തപുരത്തിനും കഴക്കൂട്ടത്തിനും ഇടയിൽ പള്ളിപ്പുറം എന്ന സ്ഥലത്ത് വച്ച് നടന്ന അപകടത്തിലായിരുന്നു സുരേഷിന്റെ മകൾ ലക്ഷ്‌മി മരിച്ചത്.
തലയ്‌ക്കേറ്റ ക്ഷതമായിരുന്നു മരണകാരണം. മുറിവുകളൊന്നും കാണാനുണ്ടായിരുന്നില്ല. ഉറങ്ങിക്കിടക്കുകയാണെന്നേ തോന്നുമായിരുന്നുള്ളൂ. അറിഞ്ഞയുടനെ ഞാൻ മെഡിക്കൽകോളജിൽപോയി.മോളെ കണ്ടു. സുന്ദരിക്കുട്ടി. മരിച്ചെന്നുതോന്നില്ല. അന്നു ഞാൻ പുറത്തുപോയി അവൾക്കിടാൻ ഒരു മഞ്ഞ ഫ്രോക്ക് വാങ്ങി. അവൾക്ക് മഞ്ഞ ഫ്രോക്ക് ഇഷ്‌ടമാണെന്ന് കേട്ടിട്ടുണ്ട്. അതിട്ടാണ് അന്ന് കൊല്ലത്തേക്ക് കൊണ്ടുപോയത്' - മണിയൻപിള്ള എഴുതി.
ആ സംഭവത്തിന് ശേഷം ഇന്നുവരെ താൻ ആടിന്റെ ബ്രെയിൻ ഫ്രൈ കഴിച്ചിട്ടില്ലെന്നും ഇനി ഒരിക്കലും കഴിക്കില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞതായും രാജു പുസ്‌തകത്തിൽ കുറിച്ചിട്ടുണ്ട്. കൊല്ലത്ത് ഒരു വിവാഹത്തിൽ പങ്കെടുത്ത് ഭാര്യയും മകളും സഹോദരനും തിരുവനന്തപുരത്തേക്കും സുരേഷ്‌ഗോപി കൊച്ചിയിലേക്കുമായിരുന്നു പോയത്. ആ യാത്രയ്‌ക്കിടയിൽ സംഭവിച്ച അപകടത്തിലാണ് ലക്ഷ്‌മി മരണപ്പെട്ടത്.