തിരുവനന്തപുരം: കേരളത്തിന്റെ മനസറിയാതെ, ഇവിടെ വന്ന് വർഗീയ വാചകക്കസർത്ത് നടത്തി കൈയടി നേടാനാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ ശ്രമമെന്ന് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറിയടക്കം, കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളോട് മുഖം തിരിക്കുകയും അതേസമയം, അതെല്ലാം അനുവദിച്ചത് തങ്ങളാണെന്ന പച്ചക്കള്ളം പ്രസംഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഷായുടെ തട്ടിപ്പ് കേരളത്തിൽ ചെലവാകില്ലെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തോട് കേന്ദ്രം ചെയ്തത് എന്താണെന്ന് ഇവിടത്തെ കുഞ്ഞുങ്ങൾക്ക് പോലും അറിയാം. ശബരിമലയിൽ സ്ത്രീകൾ കയറണം എന്ന് ഉത്തരേന്ത്യയിലിരിക്കുമ്പോൾ നിലപാടെടുക്കുകയും സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യണമെന്ന് കേരളത്തിലെത്തുമ്പോൾ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പും കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നത് അമിത് ഷാ മനസിലാക്കുന്നത് നല്ലതാണെന്നും വി.എസ് പറഞ്ഞു.