പത്തനംതിട്ട: ശബരിമലയിൽ രക്തം വീഴ്‌ത്തി അശുദ്ധമാക്കാൻ പദ്ധതിയിട്ടിരുന്നെന്ന് പറഞ്ഞ അയ്യപ്പധർമ്മസേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴ്‌മൺ തന്ത്രി കുടുംബം. രാഹുൽ ഈശ്വറിന്റേതായിട്ട് വരുന്ന വാർത്തകളും പ്രസ്‌താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പടർന്നിട്ടുണ്ടെന്നും വിധി പ്രകാരം രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളിൽ ശബരിമലയുമായോ കുടുംബവുമായോ യാതൊരു ബന്ധവുമില്ലെന്നും തന്ത്രികുടുംബം പറഞ്ഞു. രാഹുൽ ഈശ്വറിന് പിന്തുടർച്ചാവകാശമില്ലെന്നും തന്ത്രികുടുംബം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ലെന്നും തന്ത്രികുടുംബം വ്യക്തമാക്കി.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്ത്രികുടുംബത്തിനെതിരെ നടത്തിയ പ്രസ്‌താവന വേദനയുണ്ടാക്കുന്നതാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. സർക്കാരുമായോ ദേവസ്വം ബോർഡുമായി തങ്ങൾക്ക് യാതൊരു വിയോജിപ്പുമില്ലെന്നും തെറ്റിദ്ധാരണ മൂലമാകാം മുഖ്യമന്ത്രി അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും തന്ത്രികുടുംബം വ്യക്തമാക്കി.
''സന്നിധാനം സമാധാനത്തിന്റെയും ഭക്തിയുടെയും സ്ഥാനമായി നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അവിടെ കളങ്കിതമായി ഒന്നും സംഭവിക്കാൻ പാടില്ല. അയ്യപ്പസന്നിധിയുടെ മഹത്വം കാത്ത് സൂക്ഷിക്കാൻ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയും വേണം"- വാർത്താക്കുറിപ്പിൽ തന്ത്രികുടുംബം വ്യക്തമാക്കി.