കൊളംബോ: ശ്രീലങ്കയിൽ ഭരണ പ്രതിസന്ധി തുടരവേ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ അനുകൂലിക്കുന്ന ജനക്കൂട്ടത്തിന് നേരെ പെട്രോളിയം മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ അർജുന രണതുംഗയുടെ സുരക്ഷാ ഉദ്യോഗസ്ഥർ വെടി വച്ചതിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അതേസമയം, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയെ പിന്തുണച്ച് സ്പീക്കർ കാരു ജയസൂര്യ പ്രസിഡന്റ് സിരിസേനയ്ക്ക് കത്ത് നൽകി.
വിക്രമസിംഗെയുടെ പക്ഷക്കാരനായ രണതുംഗെയുടെ ഓഫീസിൽ ഇന്നലെ വൈകിട്ട് ജനക്കൂട്ടം അതിക്രമിച്ച് കയറാൻ ശ്രമിച്ചപ്പോഴാണ് അംഗരക്ഷകർ വെടിവച്ചത്. മീലി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.സുരക്ഷാ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. ഭരണപ്രതിസന്ധിയിലായ ശേഷം ശ്രീലങ്കയിലുണ്ടായ ആദ്യ അക്രമ സംഭവമാണിത്.
രാജ്യത്തെ നിയമാനുസൃതമായ പ്രധാനമന്ത്രി വിക്രമസിംഗെയാണെന്നും മറ്റൊരു പാർട്ടി പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കുന്നതുവരെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള തന്റെ സുരക്ഷയും അവകാശവും സംരക്ഷിക്കണമെന്ന വിക്രമസിംഗയുടെ ആവശ്യം ന്യായമാണെന്നും സ്‌പീക്കറുടെ കത്തിൽ പറയുന്നു.സർക്കാർ അധികാരത്തിൽ വന്നത് ഭൂരിപക്ഷത്തോടെയാണെന്നും അതിനാൽ പ്രസിഡന്റിന്റെ നടപടി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സ്പീക്കർ കത്തിൽ ചൂണ്ടിക്കാട്ടി. പാർലമെന്റ് നടപടികൾ മരവിപ്പിക്കുന്നതിന് മുമ്പ് സ്പീക്കറുമായി ചർച്ച ചെയ്യണമായിരുന്നു.ഏകപക്ഷീയമായ ആ തീരുമാനം പുനഃപരിശോധിക്കണം - ജയസൂര്യ കത്തിൽ വ്യക്തമാക്കി.വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടി (യു.എൻ.പി ) അംഗമാണ് സ്പീക്കർ കാരു ജയസൂര്യ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിരിസേനയുടെ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് പാർട്ടി റെനിൽ വിക്രമസിംഗെയുടെ സഖ്യകക്ഷി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. ഇതിനു പിന്നാലെ വിക്രമസിംഗയെ പ്രധാനമന്ത്രിപദത്തിൽ നിന്ന് പുറത്താക്കുകയും മുൻ പ്രസിഡന്റ് മഹിന്ദ രജപക്‌സെയെ പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്‌തു. തുടർന്ന് സിരിസേന പാർലമെന്റ് മരവിപ്പിക്കുകയും ചെയ്‌തു. പൊടുന്നനെയുണ്ടായ ഈ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിയാണ് വിക്രമസിംഗെയെ സ്പീക്കർ കാരു ജയസൂര്യ പിന്തുണച്ചത്.
225 അംഗ പാർലമെന്റിൽ106 സീറ്റാണ് യു.എൻ.പിക്കുള്ളത്. ഔദ്യോഗിക വസതി ഒഴിയാൻ ഇന്നലെ രാവിലെ വരെയാണ് വിക്രമസിംഗെയ്‌ക്ക് സമയം നൽകിയിരുന്നത്. തന്റെ പുറത്താക്കൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിക്രമസിംഗെ ഈ ആവശ്യം നിരാകരിച്ചു.ഇതോടെ പുതിയ പ്രധാനമന്തി മഹിന്ദ രജപക്‌സെയുടെ അനുയായികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിനിടെ രാജപക്‌സെ പുതിയ മന്ത്രിമാരെ ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുണ്ട്.