തിരുവനന്തപുരം: സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവർ വിസമ്മത പത്രം നൽകണമെന്ന വ്യവസ്ഥ എടുത്ത് കളഞ്ഞത് ശരിവച്ച സുപ്രീം കോടതി വിധി സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയാണ് കേസ് സുപ്രീം കോടതിയിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ ശമ്പളത്തിൽ നിന്നും കോടതി ചെലവ് ഈടാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സർക്കാർ ചോദിച്ചു വാങ്ങിയ വിധിയാണിത്. സംഭാവന നൽകാത്തവർ വിസമ്മതപത്രം നൽകണമെന്നു പറയുന്നതു ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന കാര്യമാണെന്ന് സുപ്രീംകോടതി വിലയിരുത്തിയ സാഹചര്യത്തിൽ സർക്കാർ ജീവനക്കാരിൽ നിന്നും ഇതിനകം വാങ്ങിയ വിസമ്മതപത്രം തിരികെ നൽകണം. സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവരെ അവഹേളിക്കാൻ ശ്രമിച്ച ധനമന്ത്രി ഡോ.തോമസ് ഐസക്ക് മാപ്പ് പറയണം. പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാനായി ഒറ്റക്കെട്ടായി നിന്ന ജനതയെ രണ്ടാക്കാൻ മാത്രമാണ് സാലറി ചലഞ്ച് കൊണ്ട് കഴിഞ്ഞത്. എല്ലാ സർക്കാർ ജീവനക്കാർക്കും അവരുടെ അന്തസും അഭിമാനവും സാമ്പത്തിക ഭദ്രതയും നിലനിർത്തികൊണ്ട് തുക സംഭാവന ചെയ്യാൻ ഉതകുന്ന തരത്തിൽ ഉത്തരവ് ഭേദഗതി ചെയ്യണം. പിരിച്ച പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്ന് സുപ്രീം കോടതി തന്നെ നിരീക്ഷിച്ച സാഹചര്യത്തിൽ പ്രത്യേക അക്കൗണ്ട് വേണമെന്ന ആവശ്യത്തിന് പ്രസക്തി വർദ്ധിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.