muraleedharan

തിരുവനന്തപുരം: മതപരമായ കാര്യങ്ങളിൽ കോടതി ഇടപെടുന്നത് തടയാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്ന് കെ.പി.സി.സി പ്രചരണസമിതി അദ്ധ്യക്ഷൻ കെ. മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി മുൻകൈയെടുത്താൻ അങ്ങനെ ശബരിമലപ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാം. അല്ലാതെ അമിത്ഷായെ കൊണ്ടുവന്ന് വാചകമടിപ്പിക്കുകയല്ല വേണ്ടത്. ശബരിമല വിധിയുടെ മറവിൽ മറ്റ് മതങ്ങളെയും പിടിക്കാനാണ് മോദി നോക്കുന്നത്. ഇത് വിശ്വാസികൾ തിരിച്ചറിയണം.

മന്ത്രിമാരെ ചുമതലയേല്പിച്ചിരിക്കുന്നത് ആളുകളുടെ അടിവസ്ത്രം നോക്കാനല്ല. ഒരു മന്ത്രി പറയുന്നത് പ്രതിപക്ഷനേതാവിന്റെ മുണ്ടിനടിയിൽ കാക്കിനിക്കറെന്നാണ്. മറ്റൊരു മന്ത്രി പൂജാരിമാർ അടിവസ്ത്രമിടാറില്ലെന്നും പറയുന്നു. ഞങ്ങൾക്കിതിനൊക്കെ മറുപടിയുണ്ട്. അന്തരീക്ഷത്തെ മലീമസമാക്കേണ്ടെന്നതിനാൽ പറയാത്തതാണ്.

കോൺഗ്രസിനെ സംഘപരിവാറാക്കാൻ പിണറായി ശ്രമിക്കുന്നത് പത്ത് വോട്ട് കിട്ടുമെന്ന് കരുതിയാണ്. അത് നടക്കില്ല. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റുമാർക്കെതിരെ വരെ കേസെടുത്തു. അവരെന്താ കുഴപ്പക്കാരാണോ?

സ്ത്രീകളെ കയറ്റിയേ അടങ്ങൂവെന്ന് വാശി കാണിച്ച് സാമൂഹ്യപരിഷ്കർത്താക്കളുടെ പട്ടികയിൽ ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമി, പിണറായി വിജയൻ എന്നിങ്ങനെ പേര് വരുത്താമെന്നാണ് കരുതുന്നത്. ദുര്യോധനൻ, ദുശ്ശാസനൻ, രാവണൻ എന്നിവരുടെ സ്റ്റാറ്റസിലാണ് പക്ഷേ എത്തിയത്. രാജഭരണം ഇപ്പോഴില്ലെങ്കിലും ചില ക്ഷേത്രങ്ങളുടെ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിപ്പോഴും രാജകുടുംബങ്ങൾക്ക് ബന്ധമുണ്ട്. മതങ്ങളെ തമ്മിൽ തല്ലിച്ച് തിരഞ്ഞെടുപ്പിൽ വോട്ട് നേടാമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്. ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചതാരും മറന്നിട്ടില്ല. 86ൽ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകം മുഖ്യമന്ത്രി കരുണാകരൻ നിരോധിച്ചപ്പോൾ ആവിഷ്കാരസ്വാതന്ത്ര്യത്തിന് സമരം ചെയ്തയാളാണ് പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെ വലിച്ചു താഴെയിടുമെന്നുള്ളത് അമിത്ഷായുടെ ഒരിക്കലും നടക്കാത്ത സ്വപ്നമാണ്. 356ആം വകുപ്പനുസരിച്ച് പിരിച്ചുവിടണമെങ്കിൽ ചില കടമ്പകളുണ്ട്. ലോക്‌സഭയും രാജ്യസഭയും അംഗീകരിക്കണം. രാജ്യസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ സാധിക്കില്ല. രണ്ട് വർഷം കൂടി കഴിഞ്ഞാൽ ഈ സർക്കാരിനെ ജനങ്ങൾ താഴെയിറക്കിക്കൊള്ളും. കാടടച്ച് വെടിവയ്ക്കുന്ന ഏർപ്പാട് അമിത്ഷാ നിറുത്തണം. അമിത്ഷായുടെ ശരീരത്തെപ്പറ്റിയൊക്കെ പറഞ്ഞ മുഖ്യമന്ത്രി, ആ ശരീരത്തിന് കണ്ണൂർ വിമാനത്താവളത്തിൽ ഉദ്ഘാടനത്തിന് മുമ്പേ ഇറങ്ങാൻ അനുമതി കൊടുത്തോയെന്ന് വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.