പനാജി: അനാരോഗ്യം മൂലം ചികിത്സയിൽ കഴിയുന്ന ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കർ മരിച്ചു പോയെന്ന് ആരോപിച്ച കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. ഒക്‌ടോബർ 14ന് ശേഷം പരീക്കറെ ആരും കണ്ടിട്ടില്ലെന്നും അദ്ദേഹം ഇതിനോടകം തന്നെ മരിച്ചിട്ടുണ്ടാകുമെന്നും കോൺഗ്രസ് വക്താവ് ജിതേന്ദ്ര ദേശ്പ്രഭുവാണ് ആരോപിച്ചത്. പരീക്കർക്ക് ചുറ്റുമുള്ള ചിലർ അനധികൃതമായി മുഖ്യമന്ത്രിയുടെ അധികാരങ്ങൾ ഉപയോഗിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ബി.ജെ.പി പരീക്കറുടെ മരണ വാർത്ത പുറത്ത് വിടാത്തതാണെന്നും അദ്ദേഹം ആരോപിച്ചു.
ഒക്‌ടോബർ 14ന് ഡൽഹി എയിംസിൽ നിന്നും ഡിസ്ചാർജ് ചെയ്‌തതിന് ശേഷം പൊതുപരിപാടിയിലും പരീക്കർ പങ്കെടുത്തിരുന്നില്ല. ഗോവയിലെ സ്വകാര്യ വസതിയിൽ 24 മണിക്കൂറും ഡോക്‌ടർമാരുടെയും പാരാമെഡിക്കൽ സ്‌റ്റാഫുകളുടെയും നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നതെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ വൃത്തങ്ങളൊന്നും തന്നെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അതേസമയം, കോൺഗ്രസ് ആരോപണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ബി.ജെ.പി കോൺഗ്രസിന്റേത് രാഷ്ട്രീയ അൽപ്പത്തരമാണെന്ന് തിരിച്ചടിച്ചു. ഇത്തരം തരംതാണ പ്രസ്‌താവനകൾ കോൺഗ്രസുകാർ നടത്തരുതെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
അതിനിടെ പരീക്കർക്ക് പാൻക്രിയാസ് കാൻസറാണെന്ന് സർക്കാർ വൃത്തങ്ങൾ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ തന്റെ സ്വകാര്യ വസതിയിൽ പരീക്കർ മന്ത്രിസഭാ യോഗം വിളിച്ച് ചേർക്കുമെന്നും ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ അറിയിച്ചിരുന്നു.