എം.ടി വാസുദേവൻ നായരുടെ ഇതിഹാസ രചനയായ രണ്ടാമൂഴം സിനിമയാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടതുമുതൽ ആവേശത്തിലായിരുന്നു മലയാള സിനിമാ ലോകം. അഭിനയ വിസ്‌മയം മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്നുവെന്നതും രണ്ടാമൂഴത്തെ മറ്റൊരു തലത്തിൽ എത്തിച്ചു. എന്നാൽ അപ്രതീക്ഷിതമായി തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ചതോടെ രണ്ടാമൂഴം അനിശ്‌ചിതത്വത്തിലാവുകയായിരുന്നു. താമസംവിനാ പ്രശ്‌നപരിഹാരം സാദ്ധ്യമാകുമെന്ന വിശ്വാസത്തിൽ തന്നെയാണ് ആരാധകരും.
എന്നാൽ താൻ എം.ടിയോട് ഏറെ പറയാൻ ആഗ്രഹിച്ച ഒരു കാര്യം രണ്ടാമൂഴത്തിലെ ഭീമനുമായി ബന്ധമുണ്ടെന്ന് പറയുകയാണ് മെഗാ സ്‌റ്റാർ മമ്മൂട്ടി. എം.ടിയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്. 'പല അവസരങ്ങളിലും വാത്സല്യത്തോടും സ്നേഹത്തോടും എന്നോട് പ്രത്യേകമായ ഒരു വികാരം ഉണ്ടായിരുന്ന കഥാകാരനാണ് എം.ടി.വാസുദേവൻ നായർ. ഞാനെന്ന നടനാണോ വ്യക്തിയാണോ അദ്ദേഹത്തെ സ്വാധീനിച്ചതെന്നറിയില്ല. മമ്മൂട്ടിക്ക് വേണ്ടി കഥ എഴുതുമ്പോൾ കഥാപാത്രങ്ങളായി തനിക്ക് തോന്നാറുള്ളത് മമ്മൂട്ടിയുടെ ശബ്‌ദം തന്നെയാണെന്ന് അദ്ദേഹം ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്.
ഒരിക്കൽ അദ്ദേഹത്തോട് ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാര്യമുണ്ട്. ധൈര്യമുണ്ടാകാത്തതിനാൽ ഞാൻ ചോദിച്ചില്ല. ഭീമന് എന്റെ സ്വരമായിരുന്നോ സംസാരിക്കുമ്പോൾ എന്നതായിരുന്നു ആ ചോദ്യം. അദ്ദേഹത്തോട് അങ്ങനെ ചോദിക്കാൻ ഒരവസരവും കിട്ടിയിട്ടില്ല. പക്ഷേ രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്‌കാരം ഉണ്ടായപ്പോൾ രംഗത്ത് വന്നത് ഞാനായിരുന്നു. ഭീമന്റെ മനസിന്റെ വ്യാപാരങ്ങളെക്കുറിച്ച് 50 മിനിട്ടോളം വരുന്ന ദൃശ്യാവിഷ്‌കാരമായിരുന്നു അത്. അന്ന് ഭീമന് എന്റെ സ്വരമായിരുന്നു. അത് കഴിഞ്ഞ് സ്‌റ്റേജിൽ കയറിയ അദ്ദേഹം എന്നോട് പറഞ്ഞത് വിജയിച്ചു വരിക എന്നായിരുന്നു. ഞാനിപ്പോഴും അതിനുതന്നെയാണ് ശ്രമിക്കുന്നത്' - മമ്മൂട്ടി പറഞ്ഞു.