sabarimala-booking

തിരുവനന്തപുരം : പൊലീസിന്റെ വെബ് പോർട്ടൽ വഴി ഇന്നലെ മാത്രം 35,​000 പേർ ശബരിമല ദർശനത്തിനായി ബുക്ക് ചെയ്തെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് നടപ്പാക്കേണ്ട ക്രമീകരണങ്ങളെ വിലയിരുത്താനുള്ള യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. നിരവധി പേർ ആശങ്കയോടെയാണ് വിളിക്കുന്നത്. എന്നാൽ ശബരിമലയിൽ ഒരു ആശങ്കയും വേണ്ട. ഭക്തർക്ക് സുരക്ഷിതമായി ദർശനം നടത്താമുള്ള എല്ലാ ക്രമീകരണവും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചേർത്തു.

മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച് ചേർത്ത അവലോകന യോഗത്തിലാണ് ഡി.ജി.പി സംസാരിച്ചത്. യോഗത്തിൽ ദക്ഷിണേന്ത്യൻ മന്ത്രിമാർ പങ്കെടുത്തിരുന്നില്ല. തുടർന്ന് യോഗം ഉദ്ഘാടനം ചെയ്യാനിരുന്ന മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും യോഗത്തിൽ നിന്ന് പിന്മാറിയിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് യോഗം ഉദ്ഘാടനം ചെയ്തത്.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രികൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളുടെയും ഭക്തജനങ്ങളുടെയും സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രളയത്തിൽ നശിച്ച പമ്പയിലെ സൗകര്യങ്ങൾ ക്രൗഡ് ഫണ്ടിങ്ങ് വഴി പുനർ നി‍ർമ്മിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. സന്നിധാനവും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കാൻ പ്രചാരണ പരിപാടികൾ നടത്തും. ഇരുമുടി കെട്ടിൽ പ്ളാസ്റ്റിക് ഒഴിവാക്കാൻ ഭക്തരുടെ സഹകരണവും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.