pinarayi-vijayan

തിരുവനന്തപുരം: പ്രീപ്രൈമറി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാപക അഴിമതിയാണെന്നും സ്വാശ്രയ സ്ഥാപനങ്ങൾ പണം സമ്പാദിക്കാനുള്ള സ്രോതസായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രീപ്രൈമറി പ്രവേശനത്തിന് ലക്ഷങ്ങളാണ് തലവരി. പ്ലസ് വണ്ണിനും ബിരുദത്തിനുമൊക്കെ ഇഷ്ടപ്പെട്ട വിഷയങ്ങൾ കിട്ടാനും പണം നൽകണം. ഇത് മറയില്ലാതെ നടക്കുകയാണ്. ഈ സ്ഥാപനങ്ങളെ ശുദ്ധീകരിക്കാൻ വിജിലൻസിന് നിരവധി കാര്യങ്ങൾ ചെയ്യാനാവുമെന്ന് വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടരവർഷം കൊണ്ട് വിജിലൻസിനോട് ജനങ്ങൾക്ക് മതിപ്പും വിശ്വാസവും കൂടി. കുറേക്കൂടി സംതൃപ്തവും കാര്യക്ഷമവുമായ സിവിൽസർവീസ് രൂപപ്പെടുത്താൻ വിജിലൻസിന്റെ പ്രവർത്തനം പരിഷ്‌കരിക്കണം. ഓഫീസുകളിൽ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും അരങ്ങൊരുക്കുന്നവരെ കണ്ടെത്തണം. അഴിമതിക്കെതിരായ അവബോധം സംസ്കാരമായി സമൂഹത്തിൽ വളർത്തണം. അഴിമതിവിരുദ്ധ നടപടികളിൽ രാജ്യത്തിന് മാതൃകയായത് സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണ്. പക്ഷേ, അഴിമതി എല്ലാതലത്തിലും പൂർണമായി ഇല്ലാതായിട്ടില്ല. ഇ-ഓഫീസ് വ്യാപകമാവുന്നതോടെ വകുപ്പുകളിലെ അഴിമതി കുറയും. സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനം എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കും. അഴിമതി നടന്നശേഷം അന്വേഷിക്കുന്നതിന് പകരം അഴിമതി തടയാനാണ് ശ്രമിക്കുന്നത്. അഴിമതിക്ക് അവസരം നൽകാത്ത, സീറോ ടോളറൻസ് നയമാണ് സർക്കാരിനുള്ളത്. കൃത്യമായ നിരീക്ഷണസംവിധാനങ്ങളും പരാതികളിൽ കർശന നടപടികളും ഉറപ്പാക്കും. അഴിമതിക്കാരുടെ വിവരങ്ങൾ ഇന്റലിജൻസ് വിഭാഗം ശേഖരിക്കും. ഒരുവർഷത്തിനിടെ 1000 മിന്നൽപരിശോധന നടത്തിയെന്നത് വിജിലൻസിന്റെ കാര്യക്ഷമതയാണ് കാട്ടുന്നത്.

സി.ബി.ഐയിൽ കേട്ടുകേൾവിയില്ലാത്ത നടപടികളുണ്ടാവുമ്പോൾ, സ്വതന്ത്രമായും നിഷ്പക്ഷമായുമാണ് കേരളത്തിൽ വിജിലൻസിന്റെ പ്രവർത്തനം. വിജിലൻസിന്റെ കരങ്ങളിൽ ആരെങ്കിലും കയറിപ്പിടിക്കുന്ന അവസ്ഥയില്ല. അഴിമതിക്കെതിരേ കർക്കശ നിലപാട് സ്വീകരിക്കുന്നത് അഴിമതി വിമുക്ത കേരളത്തിനായാണ്. സി.ബി.ഐ ഉദ്യോഗസ്ഥരെ മുൾമുനയിൽ നിറുത്തുന്ന കേന്ദ്രസർക്കാർ നൽകുന്ന സന്ദേശം ഗുണകരമല്ലെന്നും കേന്ദ്രത്തിന്റെ അഴിമതിവിരുദ്ധ നടപടികൾ ഫലപ്രദമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തരസെക്രട്ടറി സുബ്രതോബിശ്വാസ് അദ്ധ്യക്ഷനായി. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ഐ.ജി.എച്ച്.വെങ്കടേശ്, അഡി.പ്രോസിക്യൂഷൻ ഡയറക്ടർ കെ.ഡി.ബാബു എന്നിവർ പ്രസംഗിച്ചു.