തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. ആഭ്യന്തര മന്ത്രിയായിരിക്കെ ജയിൽ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയതിനാണ് അന്വേഷണം. തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ അനൂപ് നൽകിയ പരാതിയിലാണ് അന്വേഷണം. പരാതി ലഭിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി അന്വേഷണത്തിന അനുവാദം നൽകുകയായിരുന്നു. തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ രണ്ടര ഏക്കർ ഭൂമി കൈമാറിയെന്നാണ് പരാതി.തിരുവനന്തപുരത്തെ വിജിലൻസ് സ്പെഷ്യൽ യൂണിറ്റിനാണ് അന്വേഷണ ചുമതല.
യു.ഡി.എഫ് ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല നെട്ടുകാൽത്തേരി ജയിലിന്റെ രണ്ടരയേക്കർ ഭൂമി ഒരു ആശ്രമ ട്രസ്റ്റിന് സ്കൂൾ ആരംഭിക്കാൻ നൽകുകയായിരുന്നു. ഭൂമി കമ്പോളവിലയുടെ പത്ത് ശതമാനം ഈടാക്കി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാനായിരുന്നു അന്നത്തെ മന്ത്രിസഭ തീരുമാനിച്ചത്. ജയിൽ ഡി.ജി.പിയായിരുന്ന ഋഷിരാജ് സിംഗിന്റെയും നിയമവകുപ്പിന്റെയും എതിർപ്പ് മറികടന്നാണ് ജയിൽ ഭൂമി സ്വകാര്യ ട്രസ്റ്റിന് നൽകാനായി ചെന്നിത്തല ഫയൽ മന്ത്രിസഭാ യോഗത്തിൽ എത്തിച്ചതെന്നാണ് പരാതി. മന്ത്രിസഭാ യോഗം വന്നതിനു ശേഷവും ജയിൽ ഡി.ജി.പി എതിർപ്പ് അറിയിച്ചിരുന്നു, തടവുകാർക്ക് ജോലി നൽകാനായി പുതിയ പദ്ധതികള്‍ തുടങ്ങണമെന്നും, അതിനാൽ ഭൂമി വിട്ടു നൽകരുതെന്നുമായിരുന്നു ഡി.ജി.പിയുടെ വാദം. എന്നാൽ തീരുമാനം ഉടൻ നടപ്പാക്കാൻ രമേശ് ചെന്നിത്തല രേഖാമൂലം ഉത്തരവ് നൽകിതിൽ അഴിമതിയുണ്ടെന്നാണ് പരാതിക്കാരന്റെ അരോപണം.
പുതിയ അഴിമതി നിരോധന നിയമപ്രകാരം പരാതി ഡയറക്ടർ മുഖ്യമന്ത്രിയുടെ അനുമതിക്കായി അയച്ചിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് പ്രാഥമിക അന്വഷണത്തിന് ഉത്തരവിട്ടത്. അതേസമയം, കഴിഞ്ഞ സർക്കാരിന്റെ തീരുമാനം പിണറായി സർക്കാർ റദ്ദാക്കിയിരുന്നു.