sabarimala

പത്തനംതിട്ട: ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി കേന്ദ്രസർക്കാർ നൽകിയത് 100 കോടിയുടെ പദ്ധതികൾ. കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശന പദ്ധതി പ്രകാരം സന്നിധാനം, പമ്പ, ശരണവഴി, എരുമേലി എന്നിവടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്കാണ് 100 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. പൂർത്തിയാക്കാനുള്ള കാലാവധി മൂന്ന് മാസം മാത്രം നിൽക്കെ മൂന്നെണ്ണം മാത്രമാണ് തുടങ്ങാൻ കഴിഞ്ഞത്.

പദ്ധതികൾക്കായി ദേവസ്വം ബോർഡ് വിശദമായ പ്ലാൻ തയ്യറാക്കി ഉന്നതാധികാര സമിതിയ്‌ക്ക് നൽകിയെങ്കിലും പദ്ധതി നടപ്പിലാക്കുന്നതിൽ ദേവസ്വം ബോർഡും ഉന്നതാധികാര സമിതിയും താത്പര്യം കാട്ടിയില്ലെന്നാണ് ആക്ഷേപം. പമ്പാ മണൽപ്പുറത്ത് 90 ശുചിമുറികളുടെ ഒരു ബ്ലോക്ക് നിർമിക്കാൻ തുടങ്ങിയെങ്കിലും വെള്ളപ്പൊക്കം ഉണ്ടായതോടെ പണി മുടങ്ങുകയായിരുന്നു.

അയ്യപ്പൻമാരുടെ പുണ്യസ്‌നാനത്തിനും ആറാട്ടുകടവിനും ത്രിവേണി ചെറിയ പാലത്തിനും മധ്യേ 300 മീറ്റ‌ർ പടി കെട്ടുന്ന ജോലിയും തുടങ്ങിയിട്ടുണ്ട്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള നീലിമല പാതയിൽ പടികളും റാംപും നിർമിക്കാനുള്ള പദ്ധതിക്ക് നാല് കോടിയും നീക്കി വച്ചെങ്കിലും മറ്റൊന്നും തുടങ്ങാനായിട്ടില്ല. 2015 ഡിസംബർ 15നാണ് ശബരിമലയ്ക്കായി കേന്ദ്രം തുക അനുവദിച്ചത്. 36 മാസം കൊണ്ട് പൂർത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ.