മലപ്പുറം: ചേളാരിയിലെ ഐ.ഒ.സി ബോട്ട്ലിംഗ് പ്ലാന്റ് പ്രവർത്തിക്കുന്നത് എല്ലാവിധ നിയമങ്ങളും പാലിച്ചുകൊണ്ടാണെന്ന് കമ്പനി അധികൃതർ മലപ്പുറത്ത് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും പരിശോധനകളും നടത്തിയ ശേഷമാണ് കമ്പനി വിപുലീകരണവും പ്രവർത്തനവും നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്ലാന്റിൽ ഇതുവരെ അപകടങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല, സുരക്ഷയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരങ്ങളും അവാർഡുകളും കമ്പനിയെ തേടി എത്തിയിട്ടുമുണ്ട്. കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ നടത്താൻ കമ്പനി പദ്ധതികൾ ആവിഷ്കരിച്ചു. മലബാറിലെ ആറ് ജില്ലകളിലേക്ക് ഇവിടെ നിന്നുമാണ് എൽ.പി.ജി സിലിണ്ടറുകൾ വിതരണം ചെയ്യുന്നത്. ഊർജ്ജ സംരക്ഷണത്തിനായി എൽ.ഇ.ഡി ബൾബുകളുടെ ഉപയോഗവും സൗരോർജ്ജ സംവിധാനങ്ങളുടെ ഉപയോഗവും ഊർജ്ജിതമാക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. സാമൂഹിക സേവനങ്ങളുടെ ഭാഗമായി മൂന്നിയൂർ പഞ്ചായത്തിൽ അഞ്ച് ലക്ഷം രൂപ ചെലവിൽ കുടിവെള്ള ടാങ്കും പൈപ്പ് ലൈനും സ്ഥാപിച്ചിട്ടുണ്ട്. 50 ലക്ഷം ഉപഭോക്താക്കൾക്ക് ഇവിടെ നിന്നുമാണ് സിലിണ്ടറുകൾ വിതരണം ചെയ്യുന്നത്. അവർ പറഞ്ഞു.
കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. ഫയർ ഡിറ്റക്ഷൻ സിസ്റ്റം, അഗ്നിശമന സംവിധാനം, വാതക നിരീക്ഷണ സംവിധാനം, ഇന്റർലോക് ഷട്ട്ഡൗൺ സംവിധാനം എന്നിവയൊക്കെ പ്ലാന്റിൽ ക്രമീകരിച്ചിട്ടുണ്ട്. പി. അബ്ദുൽ ഹമീദ്, മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ എന്നിവരെല്ലാം പ്ലാന്റുകൾ സന്ദർശിച്ച് തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിൽ നിന്നുള്ള എല്ലാ അനുമതി പത്രങ്ങളും പ്ലാന്റിനുണ്ട്. ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും പ്രദേശവാസികളിൽ ബോധവൽക്കരണം നടത്തുന്നതിനും കമ്പനി തയ്യാറാണ്. അതിനായി അടുത്ത ദിവസം പൊതുയോഗവും സെമിനാറും നടത്തും. മറിച്ചുള്ള പ്രചാരണങ്ങൾ തള്ളിക്കളണയണമെന്നും കമ്പനി അധികൃതർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ജനറൽ മാനേജർ സബിത നടരാജ്, എൽ.പി.ജി കേരള സ്റ്റേറ്റ് ഓഫീസ് ജനറൽ മാനേജർ സി.എൻ. രാജേന്ദ്രകുമാർ, ചേളാരി പ്ലാന്റ് ഡി.ജി.എം തോമസ് ജോർജ് ചിറയിൽ എന്നിവർ പങ്കെടുത്തു.