മലപ്പുറം: പൊതുനിരത്തുകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അമിത് മീണ. ജില്ലാ വികസന സമിതി യോഗത്തിൽ പികെ ബഷീർ എം.എൽ.എയാണ് പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയത്. റോഡരികിൽ അനധികൃതമായി കെട്ടിയ താല്ക്കാലിക കച്ചവടസ്ഥാപനങ്ങളും പരസ്യബോർഡുകളും വാഹനാപകടങ്ങൾക്ക് കാരണമാകുന്നതായി എം.എൽ.എ ചൂണ്ടിക്കാട്ടി. റോഡരികിൽ നിന്ന് വെട്ടിമാറ്റിയ മരത്തടികളും അപകടമുണ്ടാക്കുന്നുണ്ട്. അവ ലേലം ചെയ്ത് വിൽക്കുകയോ ഡിപ്പോകളിലേക്ക് മാറ്റുകയോ ചെയ്യണമെന്നും പികെ ബഷീർ ആവശ്യപ്പെട്ടു. സ്‌കൂളുകൾക്ക് സമീപം ലഹരി വസ്തുക്കൾ വിൽക്കുന്നവരെ നിയന്ത്രിക്കാൻ കർശന നടപടി വേണമെന്ന് ടിവി ഇബ്രാഹിം എം.എൽ.എ ആവശ്യപ്പെട്ടു. ഇത്തരക്കാരെ കണ്ടെത്താൻ എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തണം. ലഹരിമരുന്നുകൾ വിൽക്കുന്നവരെ കണ്ടെത്താൻ പൊലീസിന്റെ സഹായം തേടണമെന്നും ടിവി ഇബ്രാഹിം പറഞ്ഞു. ജില്ലാകലക്ടർ, ജില്ലാ പൊലീസ് മേധാവി, എക്‌സൈസ് അധികൃതർ, എംഎൽഎമാർ എന്നിവരരുടെ യോഗം വിളിച്ചുചേർത്ത് കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയാൻ കർമപദ്ധതി തയ്യാറാക്കുമെന്ന് ജില്ലാ കലക്ടർ യോഗത്തിൽ അറിയിച്ചു.
എൽ.പി-യുപി അധ്യാപകരുടെ പി.എസ്.സി റാങ്ക് പട്ടിക പട്ടിക പ്രസിദ്ധീകരിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ടിവി ഇബ്രാഹിം എം.എൽ.എ അവതരിപ്പിച്ചു. അലിഗഢ് സർവകലാശാല ഓഫ് കാമ്പസിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ നടപടിയെടുക്കണമെന്ന് ആശ്യപ്പെട്ട് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയും യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. എം.എൽ.എമാരായ സി.മമ്മൂട്ടി, പി.ഉബൈദുള്ള, പി.അബ്ദുൾ ഹമീദ്, അഡ്വ. എം ഉമ്മർ, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സലിം കുരുവമ്പലം, എഡിഎം വി രാമചന്ദ്രൻ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.