kunjali
പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഒരു എം.എൽ.എ.യെ വെച്ച് കേരളത്തിലെ ഭരണം മറിച്ചിടാൻ അമിത് ഷായ്ക്ക് എന്തു ചെയ്യാൻ പറ്റുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷായുടെ ഒരു തന്ത്രവും കേരളത്തിൽ വിലപോകില്ല. ഇടതുപക്ഷത്തിന്റേയും ബി.ജെ.പി.യുടേയും രാഷ്ട്രീയ പകപോക്കൽ കണ്ട് കേരള ജനത പകച്ചുനിൽക്കുകയാണ്.
സാക്ഷരതയിൽ മുന്നോട്ടുപോയ കേരളത്തെ രണ്ടുകൂട്ടരും വർഗീയവത്കരിക്കുകയാണ്. ഒരു കൂട്ടർ വർഗീയവത്കരിക്കുമ്പോൾ മറ്റൊരു കൂട്ടർ രാഷട്രീയവത്കരിക്കുകയാണ്. ശബരിമലയിൽ വിശ്വാസികളുടെ വികാരം കണക്കിലെടുക്കണം. സുപ്രീം കോടതി വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണം. യു.ഡി.എഫ്. ആയിരുന്നു ഭരണത്തിലെങ്കിൽ ശബരിമല വിഷത്തിൽ കൃത്യമായ നിലപാട് എടുക്കുമായിരുന്നു. നാളെ ശരീഅത്ത് നിയമത്തെക്കുറിച്ചും സമാനമായ വിധിയാണ് കോടതി പറയുന്നതെങ്കിൽ എല്ലാം അംഗീകരിക്കാനാകില്ല. അവസാന തീരുമാനം കൈകൊള്ളാൻ പാർലമെന്റിനും നിയമസഭക്കുമാണ് അധികാരം. വാക്‌പോരിനുള്ള ശൗര്യത്തിന്റെ പകുതിയെങ്കിലുമുണ്ടായിരുന്നെങ്കിൽ വളരെ വേഗം സുപ്രീം കോടതി വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ ബി.ജെ.പിക്കാവുമായിരുന്നു. ശബരിമല വിഷയത്തിലെ ഒത്തുകളിയിൽ ബി.ജെ.പിക്കും സി.പി.എമ്മും നേട്ടമുണ്ടാവുമെങ്കിലും അവസാനം കേരളം യു.ഡി.എഫിനൊപ്പം അണിനിരക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് സംബന്ധിച്ച് കേസ് കൊടുത്തത് ബി.ജെ.പി.യാണ്. തിരഞ്ഞെടുപ്പ് നേരിടാൻ ധൈര്യമുണ്ടെങ്കിൽ അവർ കേസ് പിൻവലിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.