മലപ്പുറം: കാരന്തൂർ മർകസിന്റെ കീഴിൽ അനാഥരെ ഏറ്റെടുത്ത് വീടുകളിലേക്ക് ചെലവ് എത്തിക്കുന്ന ഓർഫൻ കെയർ പദ്ധതിയുടെ വാർഷിക ഫണ്ട് വിതരണ ഉദ്ഘാടനം മലപ്പുറം മഅ്ദിൻ അക്കാദമിയിൽ നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പിതാക്കൾ മരണപ്പെട്ട 4,844 വിദ്യാർത്ഥികളുടെ ഒരുവർഷത്തെ വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, മെഡിസിൻ, പരിശീലനം തുടങ്ങിയ ചെലവുകൾക്ക് ആവശ്യമായ 19.6 കോടി രൂപയുടെ ചെക്ക് ചടങ്ങിൽ എ.പി അനിൽ കുമാർ എം.എൽ.എ വിദ്യാർത്ഥികൾക്ക് കൈമാറി. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. അനാഥകളായ വിദ്യാർത്ഥികളെ വീടുകളിൽ തന്നെ താമസിപ്പിച്ചു ഉന്നതമേഖലകളിലേക്ക് വളർത്തിക്കൊണ്ടുവരുന്ന പദ്ധതിയാണിത്. മലപ്പുറം ജില്ലയിൽ മാത്രം 879 വിദ്യാർത്ഥികൾ ഈ പദ്ധതിക്ക് കീഴിൽ നിലവിലുണ്ട്. ആവശ്യമായ പണം നൽകുന്നതോടൊപ്പം കൃത്യമായ ഇടവേളകളിൽ ഇവരെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചു വിദ്യാഭ്യാസ മാനശാസ്ത്ര ക്ലാസുകൾ നൽകുകയും ചെയ്യുന്നു.
ഗവൺമെന്റുകൾ നടത്തുന്നത് പോലുള്ള സാമൂഹിക മുന്നേറ്റ യത്‌നങ്ങളാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ കീഴിൽ മർകസ് രാജ്യത്താകെ നടത്തുന്നതെന്ന് എ.പി അനിൽ കുമാർ എം.എൽ.എ പറഞ്ഞു.
പിതാവ് നഷ്ടപ്പെട്ടത്തിന്റെ മാനസിക വേദനയും, സാമ്പത്തിക പ്രയാസങ്ങളും അനുഭവിക്കുന്ന അനാഥകളെ ഏറ്റെടുത്ത്, വീടുകളിൽ തന്നെ താമസിപ്പിച്ചു നടത്തുന്ന ഓർഫൻ ഹോം കെയർ പദ്ധതി ലക്ഷ്യമാക്കുന്നത് എല്ലാവരെയും വൈജ്ഞാനികമായും സാമൂഹികമായും ഉയർത്തുകയെന്നതാണെന്ന് മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. മർകസ് റിലീഫ് സെൽ റീജിണൽ മാനേജർ റശീദ് പുന്നശ്ശേരി, മഅദിൻ അക്കാദമിക ഡയറക്ടർ നൗഫൽ കോഡൂർ, മർസൂഖ് സഅദി, ദുൽഫുഖാർ സഖാഫി, ഉമർ മേൽമുറി, മുസ്തഫ വേങ്ങര, ശറഫുദ്ധീൻ കൊളപ്പുറം എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. യൂസുഫ് നൂറാനി സ്വാഗതവും
സയ്യിദ് ശിഹാബ് തങ്ങൾ നന്ദിയും പറഞ്ഞു.